കോയമ്പത്തൂര്‍ സ്‌ഫോടനം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ കാര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തി. കേസില്‍ ഫിറോസ് ഇസ്മയില്‍, മുഹമ്മദ് ദല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും അല്‍ ഉമ്മ സംഘടനയുടെ സ്ഥാപകനുമായ എസ് എ ബാഷയുടെ സഹോദരപുത്രനാണ് ദല്‍ഹ എന്നും പൊലിസ് വ്യക്തമാക്കി. പ്രതികളായ അഞ്ച് പേരില്‍ ചിലര്‍ കേരളം സന്ദര്‍ശിച്ചിരുന്നതായി കോയമ്പത്തൂര്‍ പൊലീസ്. കേരളത്തില്‍ വന്ന പ്രതികള്‍ ജയിലുകളില്‍ തീവ്രവാദ കേസില്‍ തടവില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ദേശീയ സുരക്ഷ ഏജന്‍സിയും കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ട്. അറസ്റ്റിലായ മൂന്ന് പ്രതികള്‍ ചേര്‍ന്നാണ് കാറിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കയറ്റിയത് എന്നും കമ്മിഷണര്‍ സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാറ് പത്ത് തവണ കൈമാറി വന്നതാണ്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന് കാറ് നല്‍കിയത് അറസ്റ്റില്‍ ആയ ദല്‍ഹയാണ്. കോയമ്പത്തൂര്‍ ഉക്കടം ജി എം നഗര്‍ സ്വദേശികളാണ് പ്രതികള്‍ എല്ലാവരും. ഉക്കടയിലെ വീട്ടില്‍ നിന്ന് 75 കിലോഗ്രാം സ്‌ഫോടക വസ്തു ചേരുവ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സല്‍ഫര്‍, പൊട്ടാസ്യം, അലുമിനിയം പൗഡര്‍ എന്നിവയാണ് കിട്ടിയത്. പ്രതികളുടെ തീവ്രവാദ ബന്ധം പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സഹായം കിട്ടിയ വഴിയും ഗൂഡലോചനയുടെ വേരും കണ്ടെത്തിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരു എന്ന് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്ത് കാറില്‍ സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ജമീഷ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎ ചോദ്യംചെയ്ത വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ജമീഷ മുബിന്‍. കാറില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാവേറാക്രമണമെന്നും തീവ്രവാദബന്ധമെന്ന നിലയിലേക്കും അന്വേഷണമെത്തിയത്. കേസില്‍ ആറ് സംഘങ്ങളായാണ് തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തുന്നത്.