Monday, May 6, 2024
keralaNews

കെഎസ്ആര്‍ടിസി പമ്പുകളില്‍ ഇനി പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം

കെഎസ്ആര്‍ടിസി പമ്പുകളില്‍ ഇനി പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം. സംസ്ഥാനത്തെ എട്ടുപമ്പുകളാണ് ആദ്യഘട്ടത്തില്‍ തുറന്നുകൊടുക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നാളെ നടക്കും. സാമ്പത്തിക ബാധ്യതയില്ലാത്ത പദ്ധതിയിലൂടെ ടിക്കറ്റേതരവരുമാനം കൂട്ടാന്‍ കഴിയുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയുടെ കരകയറ്റാന്‍ നടത്തുന്ന പല മാര്‍ഗങ്ങളില്‍ ഒന്നാണ് പമ്പുകളുടെ തുറന്നുകൊടുക്കലും.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ ഭാഗമായ 76 ഇന്ത്യന്‍ ഓയില്‍ പമ്പുകളാണ് പെട്രോളും ഡീസലും നിറയ്ക്കാന്‍ കഴിയുന്ന തരത്തിലേക്ക് മാറ്റുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കിളിമാനൂര്‍, ചടയമംഗലം, ചേര്‍ത്തല, മൂവാറ്റുപുഴ, മൂന്നാര്‍, ചാലക്കുടി, കോഴിക്കോട് പമ്പുകള്‍ തുറന്നുകൊടുക്കും. നിലവില്‍ ഒരു രൂപ പോലും ലാഭമില്ലാത്ത പമ്പുകള്‍ തുറന്നുകൊടുക്കുന്നതിലൂടെ ഇന്ത്യന്‍ ഓയിലില്‍ നിന്ന് തറവാടകയും കമ്മിഷനും ജീവനക്കാര്‍ക്ക് അധികവരുമാനവും ലഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വില്‍പ്പന കൂട്ടാന്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന് പുറമേ ഇന്‍സെന്റീവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നഗരഹൃദയങ്ങളിലാണ് കെ.എസ്.ആര്‍.ടി.സിയുടെ പമ്പുകളെന്നതാണ് ഏറ്റവും വലിയ സവിശേഷത. 24 മണിക്കൂറും പമ്പുകള്‍ പ്രവര്‍ത്തിക്കും.