Tuesday, April 30, 2024
keralaNewsObituary

കിടപ്പുമുറിയില്‍ ഫോണ്‍നമ്പറും പേരും എഴുതിയ കുറിപ്പ്; ദുരൂഹമരണം അന്വേഷിക്കണമെന്ന് അമ്മ

മകളുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പൊലീസ് ഉന്നതര്‍ക്ക് പരാതി നല്‍കി. വെഞ്ഞാറമൂട് പാലാംകോണം പൊന്നമ്പി തടത്തരികത്തു വീട്ടില്‍ സി.ഷൈലജയാണ് മകള്‍ മീനു(21)വിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ പറയുന്നത്:

അമ്മയും മകളും മാത്രമാണ് കുടുംബത്തിലുള്ളത്. തിരുവനന്തപുരം സ്വകാര്യ ഫിസിയോതെറപ്പി സ്ഥാപനത്തിലെ ജീവനക്കാരിയായ മീനുവിനെ ഫെബ്രുവരി 16ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് മീനുവിന്റെ മുറി പരിശോധിക്കുമ്പോള്‍ ഫോണ്‍നമ്പറും പേരും എഴുതിയിരുന്ന ഒരു കുറിപ്പ് ലഭിച്ചു. ഈ നമ്പരില്‍ ബന്ധുക്കള്‍ വിളച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
സംഭവ ദിവസത്തിന്റെ തലേന്ന് ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലെത്തിയ പെണ്‍കുട്ടി രാത്രി 9 വരെ വെള്ളാണിക്കല്‍ പാറമുകളില്‍ സുഹൃത്തുമായി ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. മരണം സംബന്ധിച്ച വിവരങ്ങള്‍ സംഭവദിവസം രാവിലെ സുഹൃത്തിനെ പെണ്‍കുട്ടി അറിയിച്ചിരുന്നുവെന്ന വിവരം ലഭിച്ചുവെന്നും പരാതിയില്‍ പറയുന്നു.മരണത്തില്‍ വ്യക്തമായ സംശയം ഉയര്‍ന്നതിനാല്‍ വെഞ്ഞാറമൂട് സ്റ്റേഷനില്‍ വിശദവിവരങ്ങള്‍ കാണിച്ച് പരാതി നല്‍കി. എന്നാല്‍ ബന്ധുക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തയാറായില്ലെന്നും സംഭവത്തിനു കാരണമായ വ്യക്തിയെന്നു സംശയിക്കുന്നയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു കാരണമായി മറ്റൊരാള്‍ ഉണ്ടെന്നും വെഞ്ഞാറമൂട് പൊലീസില്‍ നിന്നു നീതി ലഭിക്കില്ലെന്നും സംഭവം മറ്റൊരു അന്വേഷണ സംഘത്തെക്കൊണ്ടു അന്വേഷിപ്പിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.