Friday, May 17, 2024
keralaNewspolitics

റാന്നിയുടെ വികസനത്തുടര്‍ച്ച ലക്ഷ്യമിട്ട് പ്രമോദ് നാരായണ്‍; ഹൃദയം കവരാന്‍ റിങ്കു ചെറിയാന്‍

തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തില്‍ എത്തിയിട്ടും റാന്നി നിയോജകമണ്ഡലത്തില്‍ ചൂടും ചൂരും പ്രകടമായിട്ടില്ല. സ്ഥാനാര്‍ഥികളുടെ അഭ്യര്‍ഥനകളുമായി ഭവന സന്ദര്‍ശനത്തിന്റെ തിരക്കിലാണ് പ്രവര്‍ത്തകര്‍. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളായ റിങ്കു ചെറിയാനും പ്രമോദ് നാരായണനും കെ.പത്മകുമാറും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ്.എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണന്റെ സ്വീകരണ പര്യടനം തുടരുകയാണ്. ഇന്ന് നാലാം ദിവസത്തെ പര്യടനമാണ്. ഓരോ പഞ്ചായത്തിലും ഒരു ദിവസം വീതമാണ് സ്വീകരണത്തില്‍ പങ്കെടുക്കുന്നത്. സ്വീകരണത്തിനു പുറപ്പെടും മുന്‍പും ശേഷവും വോട്ടര്‍മാരെ നേരില്‍ കാണാന്‍ പ്രമോദ് സമയം കണ്ടെത്തുന്നുണ്ട്. എല്‍ഡിഎഫിന്റെ മേഖലാ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പ്രമോദ് നാരായണന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് റാന്നിയിലെത്തും. യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ കഴിഞ്ഞു. സ്വീകരണ പര്യടനം ഇന്ന് ആരംഭിക്കും. വടശേരിക്കര പഞ്ചായത്തില്‍ നിന്നാണ് തുടക്കം.എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പത്മകുമാറിന്റെ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഇന്ന് പൂര്‍ത്തിയാകും. 25ന് സ്വീകരണ പര്യടനം ആരംഭിക്കും. ചെറുകോല്‍ പഞ്ചായത്തില്‍ നിന്നാണ് തുടക്കം. പ്രമുഖരെയും വോട്ടര്‍മാരെയും നേരില്‍ കണ്ട് സഹായം തേടുകയാണ് അദ്ദേഹം. സ്ഥാനാര്‍ഥികളുടെ അഭ്യര്‍ഥന എല്ലാ ബൂത്തുകളിലും എത്തിച്ചിട്ടുണ്ട്. ഇന്നലെ അഭ്യര്‍ഥനകളുമായി വീടുകള്‍ കയറുകയായിരുന്നു പ്രവര്‍ത്തകര്‍. പരമാവധി പ്രവര്‍ത്തകരെ രംഗത്തിറക്കിയാണ് ഭവന സന്ദര്‍ശനം നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വീടുകള്‍ കയറുന്നത്.