Friday, May 3, 2024
keralaNewsObituary

കാസര്‍കോട് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു.

ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയന്റ് മാനേജറായ പടന്ന സ്വദേശി അഹമ്മദിനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അതേസമയം, സ്ഥാപന ഉടമ കുഞ്ഞഹമ്മദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

കേസില്‍ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്.സംഭവത്തില്‍ നേരത്തെ ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മുല്ലോളി അനെക്‌സ്ഗര്‍, ഷവര്‍മ്മ തയ്യാറാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കുമാണ് റിപ്പോര്‍ട്ട് കൈമാറിയത്.       

കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

മൂന്ന് പേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി.

നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാത്തതിനാല്‍ പിന്നാലെ കട പൂട്ടി സീല്‍ ചെയ്തു.

അതിനിടെ സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.2012 ലാണ് സംസ്ഥാനത്ത് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുള്ള വിഷബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലില്‍ നിന്ന് ഷവര്‍മ്മ വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചര്‍ച്ചയായത്.