Thursday, May 9, 2024
keralaNews

കളമശ്ശേരിയിലെ സ്‌ഫോടനം: അതീവ ഗൗരവത്തോടെ അന്വേഷിക്കും: എം വി ഗോവിന്ദന്‍

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനം ഗൗരവകരമായ പ്രശ്‌നമായി കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവം. കര്‍ശനമായ നിലപാടെടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യബോധമുള്ള മനുഷ്യര്‍ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുന്‍വിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാകുളത്തേക്ക് തിരിച്ചു. മറ്റ് കാര്യത്തില്‍ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റു പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ ആക്രമണത്തെ കുറിച്ച് പറയാനാവൂ. ഗൗരവമായി എടുത്തു കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമയി ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കളമശ്ശേരിലെ സ്‌ഫോടനത്തില്‍ ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം, പൊലീസിനോട് റിപ്പോര്‍ട്ട് തേടി