Thursday, May 2, 2024
keralaNewsObituary

മുതിര്‍ന്ന ആര്‍എസ്എസ പ്രചാരകന്‍ ആര്‍.ഹരി അന്തരിച്ചു

എറണാകുളം : മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍.ഹരി (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.രംഗ ഹരിജി അഥവാ ഹരിയേട്ടന്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരില്‍ ഒരാളും ചിന്തകനുമായിരുന്നു. 1930ലെ വൃശ്ചിക മാസത്തിലെ രോഹിണി നാളില്‍ എറണാകുളത്തായിരുന്നു ജനനം. കോളേജ് കാലഘത്തില്‍ തന്നെ ആര്‍എസ്എസിന്റെ ഭാഗമായി മാറിയ ആര്‍. ഹരി ശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകനായി. തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, എറണാകുളം നഗരങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ കേരളത്തില്‍ കെ. ഭാസ്‌കര്‍ റാവു, പി. മാധവ്ജി എന്നിവര്‍ക്കൊപ്പം ആര്‍എസ്എസിന്റെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിയന്തരാവസ്ഥയ്ക്കെതിരെ ആര്‍എസ്എസ് പ്രചരിപ്പിച്ചിരുന്ന രഹസ്യ ലേഖനങ്ങളായ കുരുക്ഷേത്രയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം.1980ല്‍ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് ആയി നിയമിക്കപ്പെട്ടു. 1981ല്‍ സഹപ്രാന്ത പ്രചാരക് ആയി. 1983ല്‍ പ്രാന്ത പ്രചാരക് ആയി നിയമിക്കപ്പെട്ട ആര്‍.ഹരി 1994 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. അതോടൊപ്പം തന്നെ 1990ല്‍ അദ്ദേഹം അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ് ആയി നിയമിതനായി. 1991ല്‍ അദ്ദേഹം ബൗദ്ധിക് പ്രമുഖ് ആയി നിയമിക്കപ്പെട്ടു. 2005 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1994 മുതല്‍ 2005 വരെ ഏഷ്യയിലെയും ആസ്ട്രേലിയയിലെയും ഹിന്ദു സ്വയംസേവക് സംഘത്തിന്റെ പ്രഭാരിയായിരുന്നു. ഈ ചുമതലയോട് ബന്ധപ്പെട്ട് അദ്ദേഹം അഞ്ചു ഭൂഖണ്ഡങ്ങളില്‍ പെട്ട 22 രാജ്യങ്ങളില്‍ യാത്ര ചെയ്തു. ലിത്വാനിയയില്‍ 2001ല്‍ നടന്ന ക്രിസ്തുപൂര്വ്വ മതങ്ങളുടെ സമ്മേളനത്തില്‍ ആര്‍.ഹരി പങ്കെടുത്തു. വളരെ കാലം ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനായും പ്രവര്‍ത്തിച്ചു.
മലയാളത്തില്‍ 43 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഹിന്ദിയില്‍ 12 ഉം ഇംഗ്ലീഷില്‍ രണ്ടും പുസ്തകങ്ങള്‍ രചിച്ചു. സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.