Saturday, April 27, 2024
keralaNewsObituary

കലൂരിലെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍:; മുഖ്യപ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. പ്രധാന പ്രതിയുടെ സുഹൃത്താണ് അഭിഷേക്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഒന്നര മാസത്തിനിടെ കൊച്ചിയില്‍ ആറ് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നഗരത്തില്‍ രാത്രി പട്രോളിംഗ് ഉര്‍ജിതമാക്കിയെന്ന് സിറ്റി പൊലീസ് അറിയിച്ചു. കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം അമ്പൂരി സ്വദേശിയും ഇരുപത്തിനാലുകാരനുമായ അഭിഷേക് ജോണും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കൊച്ചി സ്വദേശിയുമാണ് നേരത്തെ പൊലീസിന്റെ പിടിയിലായത്. അഭിഷേകിന്റെ കൂട്ടാളിയായ കാസര്‍കോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരന്‍ വ്യക്തമാക്കി.               

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയില്‍ അഭിഷേക് ജോണും സുഹൃത്ത് കാസര്‍കോട് സ്വദേശി മുഹമ്മദും പങ്കെടുത്തു. പാര്‍ട്ടിയ്ക്കിടെ ഇരുവരും പരിപാടി കാണാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. ഇത് കൊല്ലപ്പെട്ട എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷ് അടക്കമുള്ള സംഘാടകര്‍ ചോദ്യം ചെയ്തു, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതില്‍ വൈരാഗ്യം പൂണ്ട അഭിഷേകും മുഹമ്മദും ഡിജെ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ അഭിഷേക് കല്ലുകൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചത് രാജേഷിന്റെ സുഹൃത്തുക്കള്‍ തടഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് രാജേഷിനെ തുരുതുരാ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുഖ്യപ്രതി മുഹമ്മദ് കര്‍ണാടകയിലേക്ക് കടന്നെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ക്കായി കര്‍ണാടക പൊലീസുമായി ചേര്‍ന്ന് തെരച്ചില്‍ ഊര്‍ജിതമാക്കി. നഗരത്തില്‍ കൊലപാതകം തുടര്‍ക്കഥയായ സാഹചര്യത്തില്‍ രാത്രി പട്രോളിംഗ് ഊര്‍ജിതമാക്കാനും ലഹരിക്കെതിരായ ബോധവത്കരണം ശക്തമാക്കാനും പൊലീസ് തീരുമാനിച്ചു.