Thursday, May 2, 2024
keralaNews

കനത്ത മഴയില്‍ ചുങ്കപ്പാറ,വായ്പൂര്‍, വെണ്ണിക്കുളം പ്രദേശങ്ങളില്‍ വെള്ളം കയറി.

തിരുവനന്തപുരം : പത്തനംതിട്ടയിലെ കനത്ത മഴയില്‍ വായ്പൂര്‍, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളില്‍ വെള്ളം കയറി. മലയാര മേഖലകളില്‍ കനത്ത നാശ നഷ്ടമാണ്.വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. പത്തനംതിട്ട ചുങ്കപ്പാറ ടൗണില്‍ കടകളിലും മറ്റുംവെള്ളം കയറിയതിന് പിന്നാലെ പച്ചക്കറികളും മറ്റു സാധനങ്ങളും ഒഴുകിപ്പോയി. പത്തനംതിട്ടയില്‍ ചെറുതോടുകള്‍ കരകവിഞ്ഞു തുടങ്ങിയിട്ടുണ്ട്.

കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂര്‍ണമായും നശിച്ചു.തിരുവല്ല റെയില്‍വേ സ്റ്റേഷന് മുന്നിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട പെരിങ്ങമലയില്‍ പാടത്ത് കെട്ടിയിട്ടിരുന്ന പോത്ത് വെള്ളത്തില്‍ മുങ്ങി ചത്തു.ഇന്നലെ രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്‌നം ഗുരുതരമാക്കിയത്. എന്നാല്‍ ഇപ്പോള്‍ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. മഴ മാറി നിന്നാല്‍ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കൈത്തോടുകള്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലും വെള്ളം കയറി. 12ലേറെ കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. നഗരത്തിന് പുറത്ത് സാധാരണ വെള്ളം കയറാത്ത മേഖലകളില്‍ ഇത്തവണ വെള്ളം കയറി.

പുഴകളില്‍ നിലവില്‍ അപകടകരമായ രീതിയില്‍ വെളളം ഉയര്‍ന്നിട്ടില്ലെങ്കിലും കക്കി അണക്കെട്ട് തുറന്നിരിക്കുന്നതിനാല്‍ മഴ തുടരുന്ന സാഹചര്യം ഉണ്ടായാല്‍ പുഴകളിലെ ജല നിരപ്പും ഉയരും.പത്തനംതിട്ടയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്നു ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും . ആകെയുള്ള നാശനഷ്ടങ്ങളുടെ കണക്കെടുത്തു തുടങ്ങി. ജില്ലയിലെ നദികളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

പത്തനംതിട്ട ജില്ലയില്‍ രാത്രി ലഭിച്ച മഴയുടെ അളവ് ഇങ്ങനെ
വാഴക്കുന്നം- 139 mm
കുന്നന്താനം -124 mm
റാന്നി -. 104 mm
കോന്നി -. 77 mm
സീതത്തോട് -. 73 mm
ഉളനാട് -. 65mm
ളാഹ – 61mm
വെണ്‍കുറിഞ്ഞി- 45mm