Tuesday, May 14, 2024
indiaNews

പെഗസസ് കേസ് :അഞ്ച് ഫോണുകളില്‍ മാല്‍വെയര്‍ കണ്ടെത്തി

പെഗസസ് കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച അഞ്ച് ഫോണുകളില്‍ മാല്‍വെയര്‍ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ അത് പെഗസസ് ചാര സോഫ്റ്റ്വെയര്‍ ആണെന്നതിനു തെളിവില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തിലാണ് മാല്‍വെയര്‍ കണ്ടെത്തിയത്. അതേസമയം, അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫോണുകള്‍ പരിശോധിക്കാന്‍ നല്‍കിയ വ്യക്തികളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തത്.

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ കണ്ടെത്താന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചത്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ തുടങ്ങി 12 പേരുടെ ഹര്‍ജികള്‍ പരിഗണനയിലുണ്ട്. ഒക്ടോബര്‍ 27നു സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ച സുപ്രീം കോടതി പിന്നീടു വിഷയം പരിഗണിച്ചിരുന്നില്ല. അന്തിമ റിപ്പോര്‍ട്ടിനു കൂടുതല്‍ സാവകാശം തേടിയ സമിതി ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞദിവസം രഹസ്യരേഖയായി നല്‍കി. പെഗസസ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍
വ്യക്തമാക്കിയിട്ടുണ്ട്.