എരുമേലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി എട്ട് വർഷത്തിനു ശേഷം പിടിയിൽ.
എരുമേലി: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി എട്ട് വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. പാക്കാനം സ്വദേശി ദയാഭവനിൽ വിജയാനന്ദനാണ് (58) പിടിയിലായത്. മൂലമറ്റം അറയാനിപ്പാറയിൽ നിന്നും സാഹസികമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആൽബിൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് മൂലമറ്റത്ത് താമസിച്ചു വരികയായിരുന്നു.
2013 – ലാണ് കേസിനാസ്പദമായ സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച ശേഷം വിജയാനന്ദൻ ഒളിവിൽ പോയി. വധശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ നാല് വർഷങ്ങൾക്ക് മുമ്പ് ഇയാൾ ആൾമാറാട്ടം നടത്തി വികലാംഗയായ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് മൂലമറ്റത്ത് താമസമാക്കി. എരുമേലി എസ്.എച്ച്.ഒ എം മനോജിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ എം.എസ് അനീഷിൻ്റെ നിർദ്ദേശത്തെ തുടർന്ന് സി.പി.ഒമാരായ എം. മനോജ് കുമാർ, സതീശ്, ജോബി സെബാസ്റ്റ്യൻ എന്നിവർ മൂലമറ്റത്തെത്തിയ ശേഷം സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതി റിമാൻ്റ് ചെയ്തു.