Saturday, May 4, 2024
keralaNews

ഈ വര്‍ഷവും മോശമല്ലാത്ത കാലവര്‍ഷം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.

ഈ വര്‍ഷവും മോശമല്ലാത്ത കാലവര്‍ഷം രാജ്യത്ത്  ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ കാലാവസ്ഥ-കൃഷി സംബന്ധ പ്രവചന സ്ഥാപനമായ സ്‌കൈമെറ്റിന്റെ പഠനമാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യകരമായ കാലവര്‍ഷമാണ് വരാനിരിക്കുന്നതെന്ന് സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസ കാലയളവില്‍ ശരാശരിയായ 880.6 മില്ലി മീറ്ററിന്റെ 103 ശതമാനം മഴയായിരിക്കും ലഭിക്കാന്‍ സാദ്ധ്യത.ഉത്തരേന്ത്യയിലെ സമതലങ്ങളില്‍ പരക്കേയും വടക്ക് – കിഴക്ക് ഇന്ത്യയിലെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. തെക്കെ ഇന്ത്യയില്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളിലും മഴ വിനാശം വിതച്ചേക്കാം. മഴ ഏറ്റവും ശക്തമാകുന്ന ജൂണ്‍ – ഓഗസ്റ്റ് കാലയളവിലായിരിക്കും രാജ്യം പ്രളയ ഭീഷണി നേരിടാന്‍ പോകുന്നത്. 2018 ലും 2019 ലും കേരളത്തില്‍ പ്രളയമുണ്ടായതും ഇതേ കാലയളവിലാണ്. കേരളത്തിന് പുറമെ തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വെള്ളപ്പൊക്കത്തെ നേരിട്ടിരുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ വളരെയധികം ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട ‘ലാ നിന’ പ്രതിഭാസം ശക്തി കുറഞ്ഞു വരുന്നതും മണ്‍സൂണ്‍ കാലമാകുമ്പോള്‍ സാധാരണ ഗതിയിലാകുമെന്നതും മുന്‍ വര്‍ഷങ്ങളുടേത് പോലെ നാശനഷ്ട സാദ്ധ്യത ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് സ്‌കൈമെറ്റ് സി ഇ ഓ യോഗേഷ് പാട്ടീല്‍ പറഞ്ഞു.അതേസമയം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്ന സാഹചര്യത്തില്‍ കാലവര്‍ഷത്തെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. സാധാരണയിലും 10 ശതമാനം അധിക മഴ ലഭിച്ചേക്കും. സാധാരണ മഴ സാധ്യത 60 ശതമാനമാണ്. സാധാരണയിലും കുറവ് മഴ ലഭിക്കാനുള്ള 15 ശതമാനം സാദ്ധ്യതയും തള്ളി കളയാനാകില്ല.