Monday, April 29, 2024
indiaNewspolitics

ഇന്ദിര പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യ കണ്ട നാളുകള്‍

ഡല്‍ഹി 1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയിലാണ് ഇന്ത്യയുടെ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി എന്ന ഏകാധിപതിയായ പ്രധാനമന്ത്രി കശാപ്പ് ചെയ്തത്. ആള്‍ ഇന്ത്യ റേഡിയോയ്ക്ക് മുന്നില്‍ ചെവികോര്‍ത്തിരുന്ന ഇന്ത്യന്‍ ജനതയ്ക്ക് വലിയ ഒരു നടുക്കമാണ് ഇന്ദിരാഗാന്ധി സമ്മാനിച്ചത്. ഇന്ദിരയുടെ ശബ്ദത്തില്‍ ഫാസിസത്തിന്റെ അലയൊലികള്‍ മുഴങ്ങിയ ദിവസം. ജൂണ്‍ 26-ന് രാവിലെ ഉറക്കമെണീറ്റ ഒരു ജനതയ്ക്ക് മേല്‍ ഏകാധിപത്യത്തിന്റെ കൂടം വെച്ച് അടിക്കുകയായിരുന്നു ഇന്ദിര. ഒരു അര്‍ദ്ധരാത്രിയില്‍ പൊടുന്നനെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 48-ാം വാര്‍ഷികത്തിലാണ് രാജ്യം. ഇന്ത്യ കണ്ട ഇരുണ്ട നാളുകളുടെ ഓര്‍മ്മപ്പെടുത്തല്‍. 1975 ജൂണ്‍ 25-ന് അര്‍ദ്ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21 വരെ നീണ്ടു നിന്നു. അതായത് 21 മാസം നീണ്ട ചങ്ങലയ്ക്കിടല്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഇരുളറയില്‍ കൊണ്ടിട്ട നാളുകള്‍. പ്രതിപക്ഷ കക്ഷികളെയും തനിക്ക് നേരെ ഉയരുന്ന സ്വരങ്ങളെയും ഇല്ലായ്മ ചെയ്ത് ഏകാധിപതിയായി വാഴാനുള്ള ഇന്ദിരാഗാന്ധിയുടെ കുബുദ്ധിയായിരുന്നു അടിയന്തരാവസ്ഥ. കിരാത നിയമങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ ആദര്‍ശധീരന്മാര്‍ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു. പാര്‍ലമെന്റ് സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ എത്തിയ അടല്‍ ബിഹാരി വാജ്പേയിയേയും എല്‍.കെ അദ്വാനിയേയും ഇന്ദിരയുടെ പോലീസ് അറസ്റ്റ് ചെയ്തു.അടിയന്തരാവസ്ഥയെ ജനസംഘം പരസ്യമായി എതിര്‍ത്തു. ഇതോടെ എല്ലാ നേതാക്കളെയും ഇന്ദിരാഗാന്ധി ജയിലിലടച്ചു. ‘1975 ജൂണ്‍ 26 നമ്മുടെ ധാരണയിലുള്ള ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസാന ദിനമെന്ന് തെളിഞ്ഞേക്കാം. അത് അങ്ങനെയല്ലെന്ന് വരട്ടെയെന്ന് ആശിക്കാനേ നിര്‍വാഹമുള്ളൂ’ എന്നായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ എല്‍.കെ.അദ്വാനി ഡയറിയില്‍ കുറിച്ചത്. ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെയുള്ള ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അടിയന്തരാവസ്ഥ.