കൂലിപ്പട്ടാളത്തിന് സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് റഷ്യ
ഡല്‍ഹി : കൂലിപ്പട്ടാളത്തിന് സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തതോടെ റഷ്യയില്‍ അട്ടിമറി വാഗ്‌നര്‍ സംഘം പിന്മാറി. കരാര്‍ അടിസ്ഥാനത്തില്‍ റഷ്യന്‍ സേനയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുമെന്ന് പുടിന്റെ ഓഫീസ് വ്യക്തമാക്കി. അട്ടിമറി നീക്കത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ നിയമ നടപടികള്‍ ഉണ്ടാവില്ലെന്നും റഷ്യ വ്യക്തമാക്കി. വാഗ്‌നര്‍ സേനാ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ റഷ്യ വിട്ട് ബെലാറൂസില്‍ അഭയം തേടും. പ്രിഗോഷിനെതിരായ കേസുകള്‍ ഒഴിവാക്കുമെന്നും റഷ്യ വ്യക്തമാക്കി. ഇതോടെ വാഗ്‌നര്‍ സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അട്ടിമറി ശ്രമമോ റഷ്യയിലെ ആഭ്യന്തര സാഹചര്യങ്ങളോ യുക്രൈനെതിരായ യുദ്ധത്തെ ബാധിക്കില്ലെന്നും പുടിന്റെ ഓഫീസ് അറിയിച്ചു. റഷ്യയില്‍ പ്രതിസന്ധിക്ക് അയവായത് ബെലാറൂസിന്റെ ഇടപെടലിലാണ്. ബെലാറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വാഗ്‌നര്‍ സംഘം വിമത നീക്കം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചു. മോസ്‌കോയിലേക്കുള്ള സൈനിക നീക്കത്തില്‍ നിന്ന് വാഗ്‌നര്‍ സംഘം പിന്മാറി. പ്രിഗോഷിനുമായി ലൂക്കാഷെങ്കോ സംസാരിച്ചു. വാഗ്‌നര്‍ സംഘത്തിന് സുരക്ഷ ബെലാറൂസ് പ്രസിഡന്റ് വാഗ്ദാനം ചെയ്തു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി പിന്മാറുകയാണെന്നായിരുന്നു പ്രിഗോഷിന്റെ പ്രതികരണം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സ്വന്തം കാര്യസാധ്യത്തിനായി വളര്‍ത്തിയെടുത്ത ആളാണ് വാഗ്‌നര്‍ കൂലിപ്പടയുടെ തലവന്‍ യവ്‌ഗെനി പ്രിഗോഷിന്‍. വെറുമൊരു കള്ളനില്‍നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളര്‍ന്ന പ്രിഗോഷിന്റെ ജീവിതം ഏതു ഹോളിവുഡ് സിനിമയേയും വെല്ലും. വ്‌ലാദിമിര്‍ പുട്ടിന്റെ അതെ നഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് യവ്‌ഗെനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം. 1979 ല്‍ വെറും പതിനെട്ടാം വയസില്‍ ജയിലില്‍. അതുകൊണ്ടും നന്നായില്ല. ജയിലില്‍നിന്ന് ഇറങ്ങിയിട്ടും വീണ്ടും കവര്‍ച്ചയ്ക്ക് പിടിച്ചു. ഒന്‍പതു വര്‍ഷം പിന്നെയും ശിക്ഷ. പിന്നെ പുറത്തിറങ്ങിയത് പുതിയൊരു ആളായി. ബര്‍ഗര്‍ വില്‍ക്കുന്ന കട തുടങ്ങി. കച്ചവടം മെല്ലെ പച്ച പിടിച്ചു. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. അക്കാലത്താണ് വ്‌ലാദിമിര്‍ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ വളര്‍ച്ച.പുടിന്‍ 2000 ത്തില്‍ റഷ്യന്‍ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്‌ഗെനി പ്രിഗോഷിന്‍ വലംകൈ ആയി മാറിയിരുന്നു. പുട്ടിനോട് കാണിക്കുന്ന വിധേയത്വം കാരണം പ്രിഗോഷിനെ ‘പുട്ടിന്റെ പാചകക്കാരന്‍’ എന്നുപോലും ആളുകള്‍ വിളിച്ചു. ആ വിളി അഭിമാനമാണെന്നും കൂടി അക്കാലത്തു പറഞ്ഞു യവ്‌ഗെനി പ്രിഗോഷിന്‍. പ്രസിഡന്റായ പുടിന്‍ ക്രെംലിനിലെ സുപ്രധാന ഭക്ഷണ വിതരണ കരാറുകള്‍ എല്ലാം പ്രിഗോഷിനു നല്‍കി. രാഷ്ട്രത്തലവന്മാര്‍ക്ക് മുതല്‍ സൈനിക സ്‌കൂളുകളില്‍ വരെ പ്രിഘോഷിന്റെ ഹോട്ടല്‍ ഭക്ഷണം വിതരണം ചെയ്തു. ആ കരാറുകള്‍ ഭക്ഷണത്തില്‍ ഒതുങ്ങിയില്ല. അധികാരം നിലനിര്‍ത്താനും കാര്യസാധ്യത്തിനും ഒപ്പം നിര്‍ത്താന്‍ യവ്‌ഗെനി പ്രിഗോഷിനെപ്പോലെ ഒരാളെ വേറെ കിട്ടാനില്ലെന്ന മനസിലായ പുടിന്‍ സകലതിനും അയാളെ ഒപ്പം നിര്‍ത്തി. ആ അവസരം പ്രിഗോഷിന്‍ നന്നായി മുതലാക്കി. 2014 ല്‍ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തെ സഹായിക്കാനെന്ന പേരില്‍ പുടിന്‍ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കിയപ്പോള്‍ അതിന്റെ സംഘാടന ചുമതലയും പ്രിഗോഷിനു തന്നെ ഏല്‍പ്പിച്ചു. പിന്നീട് അങ്ങോട്ട് പുടിന്റെയും പ്രിഗോഷിന്റെയും ആ കൂലിപ്പട ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍, ക്രൂരതകള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, എണ്ണിയാലൊടുങ്ങാത്തവ ആണ്. എക്കാലവും സ്വതന്ത്ര മാധ്യമങ്ങളെ ഭയന്ന വ്‌ലാദിമിര്‍ പുടിനുവേണ്ടി മൂന്നു റഷ്യന്‍ മാധ്യമ പ്രവര്‍ത്തകരെ വധിച്ചതടക്കം ഒട്ടനവധി ക്രൂരതകള്‍ ആസൂത്രണം ചെയ്തത് യവ്‌ഗെനി പ്രിഗോഷിന്‍ ആയിരുന്നു.പ്രിഗോഷിന്‍ ആണ് വാഗ്‌നര്‍ ഗ്രൂപ്പിന്റെ സംഘാടകന്‍ എന്നതുപോലും 2022 വരെ പുറംലോകം അറിയാത്ത രഹസ്യം ആയിരുന്നു. ഈ വര്‍ഷം ആദ്യമാണ് പുട്ടിനും പ്രിഗോഷിനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ഒടുവില്‍ ഇപ്പോള്‍ അത് നേര്‍ക്കുനേര്‍ യുദ്ധമായിരിക്കുന്നു.