Friday, April 26, 2024
indiaNews

ഇന്ത്യയും നേപ്പാളും ഇന്ന് ഉന്നതതല യോഗം ചേരും.

 

അതിര്‍ത്തി പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി വാക്ക് തര്‍ക്കങ്ങളും മറ്റും ഉണ്ടായതിനു ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല യോഗം ഇന്ന്.ധനസഹായം നല്‍കുന്ന വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്ത്യയും നേപ്പാളും സംയുക്ത മേല്‍നോട്ട പ്രകാരമാകും ചര്‍ച്ച നടത്തുക.

സംയുക്ത മേല്‍നോട്ട സംവിധാനം 2016 ല്‍ സമാരംഭിക്കുകയും ഉഭയകക്ഷി പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യന്‍ പ്രതിനിധി വിനയ് മോഹന്‍ ക്വാത്രയും നേപ്പാളിലെ വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ് ബൈരാഗിയും സംയുക്തമായി മേല്‍നോട്ടത്തിന്റെ അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏഴാമത്തെ യോഗത്തില്‍ അതിര്‍ത്തി കടന്നുള്ള റെയില്‍ ലിങ്കുകള്‍, പെട്രോളിയം പൈപ്പ്ലൈനുകള്‍, റോഡുകള്‍, പാലങ്ങള്‍, സംയോജിത അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, ഊര്‍ജ്ജം, ജലസേചനം, ഭൂകമ്ബാനന്തര പുനര്‍നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നത് സംവിധാനം അവലോകനം ചെയ്തിരുന്നു.
നേപ്പാളില്‍ ഇന്ത്യ ധനസഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മാത്രമേ ഈ സംവിധാനം ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളൂ. എന്നാല്‍ ഇത് ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ പുതിയ ഭൂപടത്തില്‍ കാഠ്മണ്ഡു അവകാശപ്പെടുന്ന കലാപാനി മേഖല ഉള്‍പ്പെടുത്തുന്നതിനെ നേപ്പാള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മെയ് മാസത്തില്‍ ടിബറ്റിന്റെ അതിര്‍ത്തിയിലുള്ള ലിപുലെഖ് മേഖലയിലേക്ക് ഇന്ത്യ ഒരു പുതിയ റോഡ് തുറന്നപ്പോള്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമായി, കാരണം ഈ പ്രദേശവും നേപ്പാള്‍ അവകാശപ്പെടുന്നുണ്ട്.

ജൂണ്‍ മാസത്തില്‍ നേപ്പാളിലെ പാര്‍ലമെന്റ് രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ ഭൂപടത്തിന് അംഗീകാരം നല്‍കി, ഇതില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവ നേപ്പാളിന്റെ ഭാഗമായി കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ല എന്ന് ഇന്ത്യ കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കിയിരുന്നു. കൂടാതെ രാമന്റെയും ഗൗതമ ബുദ്ധന്റെയും ജന്മസ്ഥാനത്തെക്കുറിച്ചും ഇരു രാജ്യങ്ങളും അടുത്ത ആഴ്ചകളില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.