Monday, April 29, 2024
keralaNews

ഇടുക്കി ഡാം തുറന്നു.

ഇടുക്കി ഡാം  തുറന്നു. മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്. പിന്നീട് രണ്ടും നാലും ഷട്ടറും തുറക്കും. ഒരു സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം. അണക്കെട്ട് തുറന്നുള്ള ആദ്യംവെള്ളമെത്തുന്നത് ചെറുതോണി ടൗണിലാണ്. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകര്‍ന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിര്‍ത്തിവച്ചിരുന്നു. തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളാണ് അടുത്തത്. ഇവിടെ രണ്ടിടത്തും കഴിഞ്ഞ തവണ അണക്കെട്ട് തുറന്നപ്പോള്‍ കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു.വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറില്‍ നിന്നുള്ള പന്നിയാര്‍കുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവര്‍ പെരിയാര്‍ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാര്‍ അണക്കെട്ടിലെ വെള്ളവും പെരിയാറില്‍ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാര്‍ അറബിക്കടലില്‍ ചേരും.

പെരിയാര്‍ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2018 ആവര്‍ത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരി?ഗണനയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെ മുതല്‍ വൈദ്യുതോത്പാദനം പരമാവധിയാക്കും. മൂലമറ്റത്ത് നിന്ന് ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കും. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറില്‍ മീന്‍പിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെല്‍ഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയില്‍ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചില്‍ മേഖലകളില്‍ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു. രാവിലെ 11ന് ഇടുക്കി ഡാം മുന്‍നിര്‍ത്തിയാണ് ജില്ലഭരണകൂടത്തിന്റെ നടപടികള്‍