Saturday, May 4, 2024
keralaNews

ഇടുക്കി അണക്കെട്ടിന്റെ ചരിത്രം വിഡിയോ ഇഫക്ടുകളോടെ ലേസര്‍ ഷോയായി അവതരിപ്പിക്കും

ഇടുക്കി: അണക്കെട്ടിന്റെ ചരിത്രം വിഡിയോ ഇഫക്ടുകളോടെ ലേസര്‍ ഷോയായി അവതരിപ്പിക്കാന്‍ നടപടി തുടങ്ങി. കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡല്‍ ടൂറിസം വിഭാഗമാണ് നടപ്പാക്കുക. ഇടുക്കി ആര്‍ച്ച് ഡാമിന്റെ പ്രതലമായിരിക്കും ലേസര്‍ ഷോയുടെ സ്‌ക്രീന്‍. 554 അടി ഉയരവും 1200 അടി നീളവും അണക്കെട്ടിനുണ്ട്. ഇതില്‍ 400 അടി വീതിയും 500 അടി ഉയരവുമുള്ള പ്രതലമാണ് ലേസര്‍ ഷോയ്ക്കുള്ള സ്‌ക്രീനാക്കുക. ഒരേസമയം 700 പേര്‍ക്ക് ഇരുന്നു കാണാന്‍ കഴിയുന്ന ആംഫി തിയറ്റര്‍ മാതൃകയിലായിരിക്കും നിര്‍മാണം. മനോഹരമായ വാക്ക് വേയും അക്വേറിയവും നിര്‍മിക്കാനും പദ്ധതിയുണ്ട്. അക്വേറിയത്തില്‍ ഫൗണ്ടന്‍ ഡിസ്‌പ്ലേയും ക്രമീകരിക്കും. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് മന്ത്രി തല ചര്‍ച്ച നടത്തി.എട്ട് ഏക്കറോളം സ്ഥലം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഡാമിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന 84 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കേണ്ടി വരും. ഇതിനുള്ള പദ്ധതിയും കെഎസ്ഇബി തയ്യാറാക്കിയിട്ടുണ്ട്. മുപ്പതു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം നാടുകാണിയില്‍ സ്‌കൈ വാക്കിനുള്ള സൌകര്യവും ഏര്‍പ്പെടുത്തും.