ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായി കല്ലുവാതുക്കല്‍ മദ്യ ദുരന്തം; മുഖ്യപ്രതിയെ മോചിതനാക്കാന്‍ ശുപാര്‍ശയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചനെ ജയില്‍മോചിതനാക്കാന്‍ ശുപാര്‍ശയുമായി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭയുടെ ശുപാര്‍ശ, അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.മൂന്നാഴ്ചയായിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.അംഗീകാരം ലഭിയ്ക്കുന്ന മുറയ്ക്ക് മോചനം നല്‍കും.
ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്ന കാരണം പറഞ്ഞാണ് മോചനത്തിനുള്ള ശുപാര്‍ശ. മണിച്ചനടക്കം വിവിധ കേസുകളില്‍പ്പെട്ട 33 പേരുടെ ശിക്ഷ ഇളവു ചെയ്ത് ജയില്‍മോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം.
മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി,മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞ വര്‍ഷം വിട്ടയച്ചിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലഭിച്ചതിന്റെ 75 ാം വാര്‍ഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മോചനം നല്‍കുന്നതെന്നാണ് വിശദീകരണം.കഴിഞ്ഞയാഴ്ച മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ സംസ്ഥാനസര്‍ക്കാര്‍ ചില വിവരങ്ങള്‍ കോടതിയില്‍ നല്‍കാന്‍ ശ്രമിച്ചു.
എന്നാല്‍ മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി വിവരങ്ങള്‍ സത്യവാങ്മൂലമായി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. പക്ഷേ എന്താണ് ഉള്ളടക്കമെന്ന് വെളിപ്പെടുത്താനാവില്ലെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്.
2000 ഒക്ടോബര്‍ 31-ന് ഉണ്ടായ മദ്യദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ച നഷ്ടമാകുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തി
രുന്നു.വ്യാജമദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റില്‍ മീഥൈന്‍ ആല്‍ക്കഹോള്‍ കലര്‍ത്തി വതരണം ചെയ്യുകയായിരുന്നു.
മണിച്ചന്റെ ഡയറിയില്‍നിന്ന് ചില സി.പി.എം. നേതാക്കള്‍ക്കും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയതും വിവാദമായിരുന്നു.
വ്യാജമദ്യദുരന്ത കേസില്‍ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന,ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍,
തെളിവ് നശിപ്പിക്കല്‍,സ്പിരിറ്റ് കടത്തല്‍,ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേ കാലത്ത് അനുഭവിച്ചാല്‍ മതി. ജീവപര്യന്തം ജീവിതാവസാനം വരെയാണെന്നും വിചാരണ ചെയ്ത കൊല്ലം അഡീഷണല്‍ സെന്‍സ് കോടതിയുടെ വിധിയില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.