Friday, May 10, 2024
EntertainmentkeralaNews

‘ആറാട്ട് എന്ന സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞ് :മോഹന്‍ലാല്‍

മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ട്കെട്ടില്‍ ഒരുങ്ങിയ മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആറാട്ട്. ചിത്രം ഫെബ്രുവരി 18 ന് ആയിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷാണ് ഇരുവരും ഒന്നിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ ഒരു മാസ് ചിത്രം എത്തുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രം ഇരു കൈകളുംനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്. കൊവിഡിന്റെ സമയത്ത് തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നും മോഹന്‍ലാല്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

‘ആറാട്ട് എന്ന സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‌നര്‍ എന്നാണ് ആ സിനിമ കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. ആറാട്ട് എന്ന പേര് തന്നെ ഒരു ഫെസ്റ്റിവല്‍ മൂഡിനെ ഉദ്ദേശിച്ചാണ്. കൊവിഡ് മഹാമാരി കഴിഞ്ഞ് വീണ്ടും തിയേറ്ററുകള്‍ ഒന്നു ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന സമയമാണ്. ആ സമയത്ത് എന്നെ ഇഷ്ടപ്പെടുന്ന മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി തയാറാക്കി തന്നിരിക്കുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

‘വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. എ.ആര്‍. റഹ്‌മാനോട് നന്ദി പറയാനുണ്ട്. കൊവിഡിന്റെ മൂര്‍ധന്ന്യാവസ്ഥയില്‍ ഷൂട്ട് ചെയ്ത സിനിമയാണ്. ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തി. ബി. ഉണ്ണികൃഷ്ണന്റെ സിനിമകളില്‍ നിന്നൊക്കെ മാറി ഒരുപാട് വ്യത്യസ്തമായ എന്റര്‍ടെയ്‌നറാണ് ഇത്.ഒരുപാട് ഹ്യൂമറും പഴയ സിനിമകളിലെ ഡയലോഗുകളും ഓര്‍മിപ്പിക്കുന്ന നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടുപോകുന്ന ഒരുപാട് സീനുകള്‍ നമ്മള്‍ മനപ്പൂര്‍വം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് ഈ സിനിമയെ ഞങ്ങള്‍ കണ്ടിരിക്കുന്നത്.ഒരുപാട് പേര്‍ക്ക് ജോലിയില്ലാതിരുന്ന സമയത്താണ് ഈ സിനിമ എടുത്തത്. ആറാട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. നല്ല സിനിമകളുമായി വീണ്ടും വരാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.