Friday, May 3, 2024
keralaNews

അവസാനഘട്ട വോട്ടെടുപ്പില്‍ 78.46 ശതമാനം പോളിങ്…

തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന അവസാനഘട്ട വോട്ടെടുപ്പില്‍ 6 മണി വരെ 78.46 ശതമാനം പേര്‍ വോട്ടു ചെയ്തു. പോളിങ് അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴും പല ബൂത്തുകളിലും ജനങ്ങള്‍ വരി നില്‍ക്കുകയാണ്. ആറു മണിക്ക് മുമ്പ് ക്യൂവിലെത്തുന്നവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കും.ഏറ്റവും കൂടുതല്‍ വോട്ടിങ് ശതമാനം മലപ്പുറത്താണ് ഇവിടെ ആകെ വോട്ടര്‍മാരുടെ 78.10 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. കോഴിക്കോട് 77.95, കണ്ണൂര്‍ 77.49, കാസര്‍കോഡ് 76.27 എന്നിങ്ങനെയാണ് ഇന്നു വോട്ടെടുപ്പു നടന്ന മറ്റു ജില്ലകളിലെ പോളിങ് ശതമാനം. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 89.76 ലക്ഷം പേര്‍ക്കാണ് വോട്ടവകാശം. 10,842 പോളിങ് ബൂത്തുകള്‍ സജ്ജമാക്കി.കോഴിക്കോട് കോര്‍പ്പറേഷനില്‍ 69.07 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 69.51 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. നാദാപുരം തെരുവംപറമ്പില്‍ ലാത്തിച്ചാര്‍ജ്ജിനു ശേഷവും ജനക്കൂട്ടം പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പോലീസ് ജീപ്പ് തകര്‍ത്തു. പെരുമ്പടപ്പ് കോടത്തൂരിലും, താനൂരിലും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടി. കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 16കാരനെ ഉള്‍പ്പടെ പോലീസ് അറസ്റ്റു ചെയ്തു.