Sunday, May 5, 2024
keralaNewsObituaryUncategorized

അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയുള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കി 

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണി എംഎല്‍എയെ കുറ്റവിമുക്തനാക്കി. എംഎം മണിയുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി എംഎം മണി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയത്.

ഇതിന് മുന്‍പ് സെഷന്‍സ് കോടതിയെ എം.എം.മണി വിടുതല്‍ ഹര്‍ജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. ഒ.ജി.മദനനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികള്‍.

1982 ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988 ല്‍ തന്നെ കേസിലെ 9 പ്രതികളേയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാല്‍ 2012 മെയില്‍ ഇടുക്കി മണക്കാടില്‍ വെച്ച് നടത്തിയ വിവാദ പ്രസംഗത്തിലൂടെ കൊലപാതക കേസില്‍ മണി പ്രതിയാവുകയായിരുന്നു.

പൊതുയോഗത്തില്‍ മണി ഈ കൊലപാതകങ്ങളെ 1,2,3 എന്ന് അക്കമിട്ട് സൂചിപ്പിക്കുകയായിരുന്നു തുടര്‍ന്ന് കൊലപാതക കേസില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് എം.എം.മണിയും കൂട്ടുപ്രതികളും 46 ദിവസം ജയിലില്‍ കിടന്നിരുന്നു.