Saturday, May 4, 2024
keralaNewsObituary

ബ്രേക്ക് കിട്ടാത്തതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍

വയനാട്: വയനാട് തലപ്പുഴ കണ്ണോത്തുമലിയിലെ ജീപ്പ് അപകടത്തില്‍ ഡ്രൈവറുടെ മൊഴി എടുത്തു. ബ്രേക്ക് കിട്ടാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവര്‍ മണിയുടെ വെളിപ്പെടുത്തല്‍. അപകടത്തില്‍ 9 സ്ത്രീകള്‍ മരിച്ചു. ഡ്രൈവറടക്കം 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഡ്രൈവര്‍ മണികണ്ഠനുള്‍പ്പെടെ 3 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.                                              അപകടത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്നു. വളവ് തിരിയുന്നതിനിടെ 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ജീപ്പ് അപകടത്തില്‍ ചിത്ര, ശോഭന, കാര്‍ത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠന്‍, ജയന്തി, ഉമാദേവി, ലത, മോഹനസുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്. മക്കിമല ആറാം നമ്പര്‍ മേഖലയില്‍ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. അപകടത്തില്‍ പെട്ടത് ഡിടിടിസി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ്. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കണ്ണോത്തുമലക്ക് സമീപം അപകടമുണ്ടായത്. മരണപ്പെട്ടവരുടെ പൊതുദര്‍ശനം നാളെ നടത്തും.                                   മക്കിമല എല്‍പി സ്‌കൂളില്‍ നാളെ ഉച്ചക്ക് 12 മണിക്കാണ് പൊതുദര്‍ശനം നടത്തുക. വൈകുന്നേരം മൂന്നരയോടെ തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതില്‍ 9 പേര്‍ മരിച്ചതായി ഡിഎംഒ അറിയിച്ചു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹങ്ങള്‍ മാനന്തവാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നാളെ നടക്കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് കൂടുതല്‍ ചികിത്സ ആവശ്യമെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.                                 എങ്ങനെയാണ് അപകടം നടന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. ജീപ്പ് അമിതവേഗതയിലായിരുന്നോ എന്നും അറിയില്ല. തലപ്പുഴ മേഖല തേയില തോട്ടങ്ങളുള്ള മേഖലയാണ്. ഒരുപാട് പേര്‍ ഇവിടങ്ങളില്‍ ജോലി ചെയ്ത് വരുന്നുണ്ട്. അത്തരത്തിലുള്ള തൊഴിലാളികളാണ് അപകടത്തില്‍ പെട്ടിട്ടുള്ളത്. വനം മന്ത്രി എകെ ശശീന്ദ്രന്‍ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.