Wednesday, May 8, 2024
keralaNews

കൊമ്പന്മാര്‍ തുമ്പിക്കൈ ഉയര്‍ത്തി; പകല്‍വെടിക്കെട്ടോടെ തൃശൂര്‍പൂരത്തിന് പരിസമാപ്തി

തൃശൂര്‍ : ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവില്‍ ആറാടിച്ച തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി .തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ അവസാനിച്ചത്. ഇനി അടുത്ത വര്‍ഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രില്‍ 19നാണ് അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം.അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരം തന്നെയാണ് തേക്കിന്‍കാട് മൈതാനത്തില്‍ ഇന്നലെ മുതല്‍ കാണാനുണ്ടായിരുന്നത്. തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. എര്‍ണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭഗവതിയും എഴുന്നള്ളി. വടക്കും നാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരന്‍ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാല്‍ ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുടര്‍ന്നാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയായ ഇരു ആനകളും തുമ്പിക്കൈ ഉയര്‍ത്തി പരസ്പരം ഉപചാരം ചൊല്ലി. 36 മണിക്കൂര്‍ നീണ്ടു നിന്ന പൂരം കുടമാറ്റം, ചെണ്ടമേളം, എഴുന്നള്ളത്തു കൊണ്ടും ശ്രദ്ധേയമായി. എട്ട് മണിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് മണികണ്ഠനാല്‍ ഭാഗത്തുനിന്ന് തുടങ്ങി. 15 ആനകളാണ് നിരന്നത്. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളാരവും ഒപ്പം കുടമാറ്റവും നടന്നു. ഇന്നലെ നടന്ന കുടമാറ്റത്തിന്റെ ചെറിയ രൂപമായിരുന്നു ഇന്ന് നടന്നത്. നായ്ക്കനാല്‍ ഭാഗത്തുനിന്ന് തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പും തുടങ്ങി. 14 ആനകള്‍ അണി നിരന്നു. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ മേളം നടന്നു. ഇരുഭാഗത്തും അതിമനോഹര മേളവും കുടമാറ്റവും നടന്നു. ഇന്നലത്തെ തിരക്കിലേക്ക് വരാനാകാത്തവരാണ് കൂടുതലും ഇന്നെത്തിയത്. സ്ത്രീകള്‍ ഏറെ എത്തുന്നത് ഇന്നാണ് എന്നതിനാല്‍ തന്നെ സ്ത്രീകളുടെ പൂരം എന്നുകൂട് ഇന്നത്തെ പകല്‍പ്പൂരത്തിനുണ്ട്. ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം പകല്‍ വെടിക്കെട്ടോടെ ഇക്കൊല്ലത്തെ പൂരം അവസാനിക്കും. അതിന് ശേഷം പൂരക്കഞ്ഞിയും കുടിച്ചായിരിക്കും ദേശക്കാരെല്ലാം തേക്കിന്‍കാട് മൈതാനിയില്‍ നിന്ന് പിരിഞ്ഞുപോകുക.