Friday, May 10, 2024
keralaNewsObituary

തൃശ്ശൂരില്‍ മൂന്നിടത്ത് ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം; 2 പേര്‍ കൊല്ലപ്പെട്ടു

തൃശ്ശൂര്‍: തൃശൂരില്‍ മൂന്നിടത്ത് ഗൂണ്ട സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നിടത്തായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകങ്ങള്‍ നടന്നത്. എല്ലാ സംഭവങ്ങളും വൈകിട്ടാണ് നടന്നത്. മണ്ണുത്തി മുളയം സ്വദേശി വിശ്വജിത്ത്, നെടുപുഴ സ്വദേശി കരുണാമയി എന്നിവരാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് സ്വദേശി നിമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് സംഭവങ്ങളും ഇന്ന് വൈകിട്ട് നാലുമണിക്ക് ശേഷമാണ് നടന്നത്. കരുണാമയിയെ അപകടത്തില്‍ പെട്ടെന്ന് പറഞ്ഞ് 4 മണിയോടെ മൂന്നുപേര്‍ വാഹനത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മടങ്ങി. ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ കരുണാമയി കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് 24 കാരനായ കരുണാമയി. പ്രതികള്‍ക്കായി നെടുപുഴ പൊലീസ് അന്വേഷണം തുടങ്ങി.മണ്ണുത്തി മൂര്‍ഖനിക്കരയിലാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. കുമ്മാട്ടി ആഘോഷത്തിനിടെയാണ് മുളയം സ്വദേശി അഖില്‍ (28) കൊല്ലപ്പെട്ടത്. ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നടന്ന കൊലപാതകമെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരം. വിശ്വജിത്ത് – ബ്രഹ്‌മജിത്ത് എന്നീ ഇരട്ട സഹോദരങ്ങളാണ് പ്രതികള്‍. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് അന്തിക്കാട് മൂന്നാമത്തെ സംഭവം നടന്നത്. നിമേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഹിരത്ത് എന്നയാള്‍ക്കും പരിക്കുണ്ട്. നിമേഷും ഷിഹാബും ചേര്‍ന്ന് ഹിരത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഹിരത്ത് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് നിമേഷിനെ കുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.