Friday, April 19, 2024
keralaNews

ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് പൊലീസ് തടഞ്ഞു :പലയിടത്തും സംഘര്‍ഷം.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ജില്ലയില്‍ പലയിടത്തും സംഘര്‍ഷം. തിരുവല്ലം, ഈഞ്ചയ്ക്കല്‍, ജനറല്‍ ആശുപത്രി ജംക്ഷന്‍, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങള്‍ പൊലീസ് തടഞ്ഞത്. തുടര്‍ന്ന്, നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് ഭാഗത്തേക്കു കടത്തിവിടാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരുമെന്നും സമര നേതാക്കള്‍ പറഞ്ഞു. വാഹനങ്ങള്‍ കടത്തി വിടാത്തതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. പൊലീസ് പ്രതിഷേധത്തിനിടയിലും വള്ളങ്ങള്‍ കയറ്റിയ ചില വാഹനങ്ങള്‍ സമര കേന്ദ്രമായ മ്യൂസിയം ജംക്ഷനിലേക്കെത്തി. നിരവധി വൈദികരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

തീരശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഏറെ നാളായി പ്രതിഷേധ സമരത്തിലാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ളവരും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലുള്ളവരും പട്ടിണിയിലാണെന്നു ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ചാവക്കാടും മത്സ്യബന്ധനത്തിനുപോയ അഞ്ചു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം കാരണം പനത്തുറ മുതല്‍ വേളിവരെ കടല്‍ത്തീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകള്‍ നഷ്ടമായതായി ജനറല്‍ കണ്‍വീനര്‍ മോണ്‍ യൂജിന്‍ എച്ച്.പെരേര പറഞ്ഞു.2018 മുതല്‍ മൂന്നൂറോളം കുടുംബങ്ങള്‍ ഫുഡ് കോര്‍പറേഷന്റെ ക്യാംപിലും സ്‌കൂള്‍ വരാന്തയിലുമാണ്. ഭരണസിരാകേന്ദ്രത്തില്‍നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള ക്യാംപുകള്‍ സന്ദര്‍ശിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ പറഞ്ഞു. തീര സംരക്ഷണ സമരത്തിനു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്യും.