Monday, April 29, 2024
Uncategorized

തിരുവനന്തപുരത്ത് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 17 വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തം പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 17 വര്‍ഷം തടവും 65,000 രൂപ പിഴയും. പാലോട് സ്വദേശിയായ 48കാരനാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ (പോക്‌സോ) കോടതി ശിക്ഷ വിധിച്ചത്.അത്യപൂര്‍വമായ കേസുകളില്‍ ഒന്നാണ് ഇതെന്ന് ശിക്ഷ വിധിച്ച ജഡ്ജി കെ പി സുനില്‍ വിലയിരുത്തി.പതിനൊന്നും പതിനാലും വയസ്സുള്ള മക്കളെ പ്രതി ചെറുപ്പം മുതല്‍ പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഭാര്യ ഉപേക്ഷിച്ചുപോയതിനാല്‍ മക്കളെ അനാഥാലയത്തിലാക്കിയാണ് പ്രതി ജീവിച്ചിരുന്നത്. കുട്ടികള്‍ അവധിക്ക് വീട്ടില്‍ വരുന്ന സമയങ്ങളില്‍ പ്രതി പീഡിപ്പിക്കുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ഇത് സ്ഥിരം ആയപ്പോള്‍ കുട്ടികള്‍ വീട്ടിലേക്ക് വരാതെയായി.ഇത് സംബന്ധിച്ച് അനാഥാലയത്തിലെ അധികൃതരോട് കുട്ടികള്‍ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഇവര്‍ ചൈല്‍ഡ് ലൈനില്‍വിവരം അറിയിക്കുകയിരുന്നു. തുടര്‍ന്ന് പൊലീസ് രണ്ട് കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി പിതാവിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് കേസുകളിലായി 33 സാക്ഷികളെ കോടതി വിസ്തരിച്ചു. മുപ്പത്തഞ്ചോളം രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.തുടര്‍ന്നാണ് കോടതി ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. പ്രതിയില്‍ നിന്ന് പിഴയായി ഈടാക്കുന്ന 65,000 രൂപ രണ്ട് മക്കള്‍ക്ക് നല്‍കാനാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് കേസുകളിലായി 14 മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സരിത ഷൗക്കത്തലി ഹാജരായി. എയ്ഡ് പ്രോസിക്യൂഷന്റെ ഭാഗമായി സുനിത സഹായിയായി. പാലോട് എസ്എച്ച് ഒ ആയിരുന്ന കെ.ബി മനോജ് കുമാര്‍, ബി. അനില്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു രണ്ട് കേസിന്റെയും അന്വേഷണ ചുമതല.