Tuesday, May 7, 2024
indiaNews

തപ്‌സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീടുകളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്

ബോളിവുഡ് സംവിധായകനും, നടനുമായ അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവരുടെ ആസ്തികളില്‍ നടക്കുന്ന റെയ്ഡില്‍ കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ബുധനാഴ്ചയാണ് താരങ്ങളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് തുടങ്ങിയത്. മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളിലായി മുപ്പതോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. ബോക്‌സ് ഓഫീസ് കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ അനുരാഗിന്റെ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനം, വരുമാനം വന്‍തോതില്‍കുറച്ചുകാട്ടുന്നതിന്റെ തെളിവുകള്‍ തിരച്ചില്‍ ലഭിച്ചിട്ടുണ്ട്. 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കാന്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചതാണ് റെയ്ഡിന് കാരണമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ, കര്‍ഷക സമരത്തിലും സി.എ.എ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടെടുത്തവരാണ് ഇരുവരും. എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വസ്തുതകള്‍ വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത്.വിവിധ കേന്ദ്രങ്ങളില്‍ നിന്നായി വാട്സ്ആപ്പ് ചാറ്റ് ലോഗ്, ഇമെയില്‍, രേഖകള്‍, കംപ്യൂട്ടര്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. തപ്സി പന്നുവും, അനുരാഗ് കശ്യപും പൂനെയില്‍ ഷൂട്ടിങ്ങിലായിരുന്നു. ഇരുവരെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തിട്ടുണ്ട്.