Sunday, May 19, 2024
keralaNews

സ്വപ്ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപം.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ 38 കോടി രൂപയുടെ നിക്ഷേപമുളളതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍.സന്ദീപിനും ഇവിടെ നിക്ഷേപമുളളതായാണ് വിവരം. സ്വപ്നയ്ക്ക് ഈ ബാങ്കില്‍ ലോക്കറുമുണ്ടെന്നാണ് കണ്ടെത്തല്‍. യു.എ.ഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്.ഇതിനുപുറമേ മറ്റ് ചില അക്കൗണ്ടില്‍നിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാല്‍, ലോക്കര്‍ തുറന്നുളള പരിശോധന എന്‍ഫോഴ്സ്മെന്റ് നടത്തിയില്ല.
കോണ്‍സുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുതവണ ബാങ്ക് മാനേജരെ ചോദ്യംചെയ്തെന്നാണ് വിവരം. കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലെ ഇടപാടുകളിലാണ് പ്രധാനമായും എന്‍ഫോഴ്സ്മെന്റിന് സംശയമുളളത്.സ്വപ്നയ്‌ക്കൊപ്പം ബാങ്കിലെത്താറുള്ളവരെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. ഇതു നല്‍കാന്‍ മാനേജര്‍ക്ക് കഴിഞ്ഞിട്ടില്ല. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചേക്കും. കോണ്‍സുലേറ്റിന്റെ അക്കൗണ്ട് സ്വപ്ന കൈകാര്യം ചെയ്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചത്.തലസ്ഥാനത്തെ മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇവിടെയും സന്ദീപിന് അക്കൗണ്ടുണ്ട്. ഇതിലെല്ലാം നിക്ഷേപവുമുണ്ട്. ഇതേക്കുറിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഈ ബാങ്കുകളിലെ മാനേജര്‍മാരേയും ചോദ്യം ചെയ്യും.അതേസമയം ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്നതില്‍ നിന്ന് പരിധിയില്‍ കവിഞ്ഞ തുക സ്വപ്ന ബാങ്കില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇതിന് ബാങ്ക് മാനേജര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ അക്കൗണ്ടുകള്‍ മറ്റൊരു ബാങ്കിലേക്ക് മാറ്റുമെന്ന ഭീഷണിമുഴക്കിയാണ് സമ്മതിപ്പിച്ചത്. ഇക്കാര്യം ബാങ്ക് മാനേജര്‍ അന്വേഷണസംഘത്തെ അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം.കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടാണ് കോണ്‍സുലേറ്റിന്റേത്. ഇത് നഷ്ടപ്പെടുമെന്നതുകൊണ്ടാണ് സ്വപ്നയുടെ ഭീഷണിക്ക് മാനേജര്‍ വഴങ്ങിയത്. കോണ്‍സുലേറ്റിന്റെ രണ്ട് അക്കൗണ്ടുകളും സ്വപ്ന കൈകാര്യം ചെയ്തിരുന്നു. ഇതിലൊന്നില്‍നിന്നാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയത്.