Sunday, April 28, 2024
keralaNews

കോട്ടയത്ത് കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു.

കോട്ടയം: കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. സംഭവത്തെതുടര്‍ന്ന് പോലീസ് മൊഴിയെടുത്തപ്പോള്‍ പെണ്‍കുട്ടി നാലു വര്‍ഷം മുന്‍പ് ബന്ധു പീഡിപ്പിച്ചതായും പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയില്‍ താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍, കോട്ടയം പാക്കില്‍ കൊച്ചുതോപ്പ് നെടുംപറമ്പില്‍ സച്ചിന്‍ (24), പെണ്‍കുട്ടിയുടെ ബന്ധു വെളിയനാട്, കുന്നുംകേരി പുല്ല്‌കൊച്ചുകരീത്തറ ബാജിയോ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുസംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: ചിങ്ങവനം പോലീസ് അതിര്‍ത്തിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കൊവിഡ് ബാധിച്ചു.                                                             ഈ മാസം 13 ന്, നാട്ടകം പോളിടെക്‌നിക് കോവിഡ് സെന്ററില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. 17 ന് രാത്രിയില്‍ സച്ചിന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. 18 ന് പെണ്‍കുട്ടി, കൊവിഡ് സെന്റര്‍ അധികൃതര്‍ മുഖാന്തിരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം ചിങ്ങവനം പോലീസിന് കൈമാറി. കൊവിഡ് രോഗബാധിതയും, സംസാരിക്കുവാന്‍ കഴിയാത്ത അവശനിലയും ആയതിനാല്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിച്ച് കൗണ്‍സലിംഗിന് വിധേയമാക്കി. 25 ന് പൂര്‍ണ്ണ ആരോഗ്യവതിയായി. തുടര്‍ന്നാണ് പോലീസ് കൃത്യമായമൊഴി രേഖപ്പെടുത്തിയത്. അപ്പോഴാണ് ചികിത്സയില്‍ കഴിഞ്ഞ സമയത്ത് താല്‍ക്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ കടന്നുപിടിച്ച സംഭവും, 2017ല്‍ ബന്ധുകൂടിയായ ബാജിയോ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിച്ച വിവരവും പോലീസില്‍ മൊഴി നല്‍കിയത്. പിന്നീട് ഇരുവരേയും പിടികൂടുകയായിരുന്നു.                                                                                                                         തുടര്‍ന്ന് ഇന്നലെ ( ചൊവ്വാഴ്ച) കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോക്‌സോനിയമപ്രകാരം റിമാന്റ് ചെയ്തു. എന്നാല്‍, 4 വര്‍ഷം മുന്‍പ് പീഡനത്തിന് വിധേയമായെന്ന് പറയുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.