Friday, April 26, 2024
keralaNewspolitics

ഇന്ന് വൈകിട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തില്‍ ഇദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്ന് നേരത്തെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞിരുന്നു.ഇന്നലെയാണ് അലക്‌സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയില്‍ അലക്‌സ് വി ചാണ്ടി ആരോപിച്ചത്. പരാതി നല്‍കിയ ശേഷം പിന്‍വലിപ്പിക്കാന്‍ പലരെ കൊണ്ടും തനിക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഇളയ മകള്‍ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി അദ്ദേഹത്തിന്റെ കുടുംബം ശക്തമായി എതിര്‍ക്കുന്നു. അലക്‌സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ക്ക് അച്ഛന്റെ സഹോദരന് മറുപടി നല്‍കാന്‍ താനില്ലെന്ന് പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഒഴിഞ്ഞു. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മന്‍ ചാണ്ടി തന്നെ മറുപടി നല്‍കിക്കഴിഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിവാദത്തിനിടെ എകെ ആന്റണിയും, എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താന്‍ ഇടയ്ക്കിടയ്ക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വരാറുണ്ടെന്നായിരുന്നു സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഉമ്മന്‍ ചാണ്ടിയെ സാധാരണ കാണുന്നത് പോലെ തന്നെയുണ്ടെന്നായിരുന്നുവെന്നും എകെ ആന്റണി പറഞ്ഞു. വിവാദ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.