Tuesday, April 30, 2024
indiaNewspolitics

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാന്‍ സമിതി

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാന്‍ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം നിയമിച്ചു. വിഷയം പഠിച്ചതിന് ശേഷം പാനല്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. 2014 ല്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുള്‍പ്പെടെയും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മുന്‍ രാഷ്ട്രപതിയെ അധ്യക്ഷനായുള്ള സമിതിയെ രൂപീകരിച്ചത്. സമിതിയിലെ മറ്റു അംഗങ്ങളെക്കുറിച്ച് വിവരം പുറത്ത് വന്നിട്ടില്ല. എന്നാല്‍ സമിതിയില്‍ വിരമിച്ച ജഡ്ജിമാരുണ്ടെന്നാണ് വിവരം. വിഷയം പഠിച്ചതിന് ശേഷം സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേളനം ഫലപ്രദമായ ചര്‍ച്ചകള്‍ക്കായാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സമ്മേള്ളനത്തില്‍ ഉണ്ടാകും എന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ എന്ത് തരത്തിലുള്ള ചര്‍ച്ചകളാണ് ഈ സമ്മേളനത്തില്‍ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.