Friday, April 26, 2024
keralaNewspolitics

ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുന്നു: കെ. സുരേന്ദ്രന്‍

കോഴിക്കോട്: നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ്. ഇതിന് മുമ്പും നിരവധി ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുകളിലാണെന്ന് കോണ്‍ഗ്രസ് പറയുന്നത് അപഹാസ്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നിരിക്കെ രാഹുല്‍ഗാന്ധിക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് മനസിലാകുന്നില്ല.                                                                                                                              കോടതിവിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ മേല്‍ക്കോടതികളെ സമീപിക്കുകയാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ചെയ്യേണ്ടത്. അല്ലാതെ കോടതിയെ അവഹേളിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതിയില്‍ മാപ്പു പറഞ്ഞ വ്യക്തിയാണ് രാഹുല്‍. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം നേരിടുന്നത്. ഇന്ത്യയില്‍ ഏകാധിപത്യ ഭരണമാണെന്നും വിദേശശക്തികള്‍ ഇടപെടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടത് ദേശവിരുദ്ധമാണ്.                                                           രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കുകപ്പെടുകയാണെന്ന് വിദേശത്ത് പോയി പ്രസംഗിച്ച രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പു പറയണം. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീര്‍ക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചെയ്യുന്നത്.  ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകള്‍ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവര്‍ ഇത് തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഇത്തരം ഒരു സംഭവം അറിഞ്ഞാല്‍ പൊലീസില്‍ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ ഇരവാദം ഉയര്‍ത്തുകയാണ് രാഹുല്‍ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കുറച്ചുകൂടി പക്വത രാഹുല്‍ ഗാന്ധി കാണിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ജാതി അധിക്ഷേപ കേസില്‍ കോടതി ശിക്ഷ വിധിച്ച രാഹുല്‍ ഗാന്ധിയെ ലോക്സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കി. കോടതി ശിക്ഷ വിധിച്ചത് കണക്കിലെടുത്താണ് സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.                                                                                                               2019 ഏപ്രില്‍ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുല്‍ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്.എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി സമുദായത്തില്‍ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ കേസ് നല്‍കിയത്.വാക്കാലോ രേഖാമൂലമോയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് വിധി. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചത്.