Friday, May 17, 2024
keralaNews

കെഎസ്ആര്‍ടിസിയില്‍ 10 വര്‍ഷത്തിലേറെ സര്‍വീസുള്ള താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍.

സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. 10 വര്‍ഷത്തിലേറെ സര്‍വീസുള്ള 1700 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു നിയമോപദേശം തേടി കെ.എസ്.ആര്‍.ടി.സി. പിഎസ്സിയില്‍ നിന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും ജോലിക്കു കയറിയവരാണിവര്‍. കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികയിലുള്ളവരെയാണു കൂടുതലും സ്ഥിരപ്പെടുത്തുക. 10 വര്‍ഷം സര്‍വീസ് തികയാത്ത എംപാനല്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി ആരംഭിക്കുന്ന സ്വിഫ്റ്റ് എന്ന കമ്പനിയിലേക്കു മാറ്റും. എക്‌സ്പ്രസ്, വോള്‍വോ, ജന്റം, ഡീലക്സ് തുടങ്ങിയ എ ക്ലാസ് ബസുകളുടെ സര്‍വീസുകള്‍ക്കായി തുടങ്ങുന്നതാണ് ഈ കമ്പനി.

എന്നാല്‍ ജീവനക്കാരുടെ പുനര്‍ വിന്യാസത്തിനു നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി ബോര്‍ഡ് മുന്നോട്ടുവയ്ക്കുന്നു. അടുത്ത 4 വര്‍ഷത്തേക്കു പെന്‍ഷന്‍ ഒഴിവുകള്‍ നികത്തില്ല. ഇതുവഴി 4 വര്‍ഷം കൊണ്ടു 4,081 തസ്തിക ഇല്ലാതാകും. 200 കോടി വായ്പ സര്‍ക്കാര്‍ നല്‍കുകയാണെങ്കില്‍ 2000 പേര്‍ക്കു വിആര്‍എസ് നല്‍കും. പ്രധാന വര്‍ക്ഷോപ്പുകള്‍ ജില്ലാ ആസ്ഥാനത്തു മാത്രമാക്കും. അധികം വരുന്ന ജീവനക്കാരെ ശമ്ബളം പുനഃക്രമീകരിച്ച് കണ്ടക്ടറും ഡ്രൈവറുമായി മാറ്റും. ക്ലറിക്കല്‍ ജീവനക്കാരെയും പ്രധാന ഡിപ്പോകളിലേക്കു മാത്രം വിന്യസിക്കും. ഇത്തരത്തില്‍ പുനര്‍വിന്യാസം ചെയ്തു 4 വര്‍ഷം കൊണ്ട് 29,000 ജീവനക്കാരില്‍ നിന്ന് 22,000 ജീവനക്കാരാക്കി കുറയ്ക്കാനാകുമെന്നും ഇതുവഴി കെഎസ്ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാനാകുമെന്നുമാണു ബോര്‍ഡ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍.