Thursday, May 9, 2024
keralaNewspolitics

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നിയന്ത്രണം ലംഘിച്ച് കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് നീക്കി. യുവജന സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ കടകളും തുറക്കാന്‍ അനുമതി കിട്ടും വരെ സമരം തുടരുമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട് നഗരം സി കാറ്റഗറിയിലാണ്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇവിടെ തുറക്കാന്‍ അനുമതി.

വ്യാപാരികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. വിഷയം പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരുടേത് പ്രകോപനപരമായ സമീപനമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോഴിക്കോട് നഗരത്തിലാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേണം സമരങ്ങള്‍ നടത്താന്‍. സംഘര്‍ഷമല്ല സമവായമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.