Sunday, May 19, 2024
Uncategorized

പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം

sunday special.
[email protected]

കേരളത്തിലെ കോട്ടയം ജില്ലയില്‍ കോട്ടയം പട്ടണത്തില്‍ നിന്നും 10 അകലെ, കോട്ടയം- ചങ്ങനാശേരി എംസീ റോഡില്‍ ചിങ്ങവനത്ത് നിന്നും 4 ഗങ കിഴക്കോട്ടു പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീദേവീ(ദുര്‍ഗ്ഗ) ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അര്‍ത്ഥം വരുന്ന ‘ദക്ഷിണ മൂകാംബിക’ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ പരമാത്മാവായ സാക്ഷാല്‍ മഹാവിഷ്ണുവിന്റേത് ആണെങ്കിലും, ദുര്‍ഗ്ഗാഭാവത്തിലുള്ള സരസ്വതീക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്.

സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൗശലത്തിന്റെയും ഭഗവതിയാണ് സരസ്വതി. ആദിപരാശക്തിയയ ലോകമാതാവിന്റെ (ദുര്‍ഗ്ഗ) മൂന്നു പ്രധാന രൂപങ്ങളില്‍ വിദ്യാദേവിയായി കാണുന്നത് സാത്വികയായ സരസ്വതിയെ തന്നെ. സ്രഷ്ടാവായ ബ്രഹ്മാവിന് സൃഷ്ടി നടത്തുവാന്‍ ആവശ്യമായ അറിവ് നല്‍കുന്നത് മൂലപ്രകൃതിയായ സരസ്വതീദേവിയാണ് എന്ന് ഹൈന്ദവ വിശ്വാസം. ക്ഷേത്രത്തിലെ യഥാര്‍ഥ പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠ കാണാന്‍ കഴിയുകയില്ല. മലമുകളില്‍ നിന്ന് ഒലിച്ചുവരുന്ന ഒരു നീര്‍ച്ചാലില്‍ നിന്നാണ് ഈ കുഴിയിലേക്ക് വെള്ളം ലഭിക്കുക. ഈ നീര്‍ച്ചാല്‍ കിഴക്കോട്ടൊഴുകി ഒടുവില്‍ ഒരു നദിയില്‍ ലയിക്കുന്നു. ഒരു കാട്ടുവള്ളിയും പടര്‍ന്നു നില്‍ക്കുന്നതു കൊണ്ട് ഭഗവതീ പ്രതിഷ്ഠ പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.നവരാത്രിയോടനുബന്ധിച്ചുള്ള സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവര്‍ഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത് (സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍). ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി-വിജയദശമി മഹോത്സവത്തിന് ധാരാളം ഭക്തര്‍ ദേവിയെ തൊഴാന്‍ എത്തുന്നു.നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒന്‍പതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്‌കാരിക മേളതന്നെ ക്ഷേത്രത്തില്‍ നടക്കുന്നു.ഐതിഹ്യം.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയില്‍ പനച്ചിക്കാട് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. അതിങ്ങനെ: ഏകദേശം മൂവായിരം വര്‍ഷം പഴക്കം അവകാശപ്പെടാവുന്ന ഈ ക്ഷേത്രത്തില്‍ ആദ്യം ഭഗവാന്‍ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഇവിടെ മൂന്ന് ബ്രാഹ്മണ കുടുംബങ്ങളുണ്ടായിരുന്നു. കിഴുപ്പുറം, കരുനാട്, കൈമുക്ക് എന്നീ ആ മൂന്ന് കുടുംബക്കാര്‍ക്കായിരുന്നു ക്ഷേത്രത്തില്‍ ഊരായ്മസ്ഥാനം. ഇതില്‍ കിഴുപ്പുറത്തില്ലത്തെ ഒരു നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും പുരുഷസന്താനങ്ങളുണ്ടായില്ല. ഇതില്‍ വിഷമിച്ച അദ്ദേഹം ഗംഗാസ്‌നാനത്തിനായി പുറപ്പെട്ടു. പോകുന്ന വഴിയില്‍ അദ്ദേഹം പ്രസിദ്ധമായ കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിലും ദര്‍ശനം നടത്തി. കുറച്ചുദിവസം പരാശക്തിയെ ഭജിച്ച് അവിടെത്തന്നെ ചെലവഴിച്ചു. അവസാനദിവസം രാത്രി അദ്ദേഹത്തിന് ദേവിയുടെ സ്വപ്നദര്‍ശനമുണ്ടായി. അതില്‍ ജഗദംബിക ഇങ്ങനെ പറഞ്ഞു: ‘അല്ലയോ ഭക്താ, നീ നാളെത്തന്നെ സ്വദേശത്തേയ്ക്ക് മടങ്ങണം. നിന്റെ നാട്ടിലെ കരുനാട്ടില്ലത്തെ അന്തര്‍ജനം ഗര്‍ഭിണിയാണ്. അവര്‍ക്ക് അധികം കഴിയാതെ രണ്ട് ഉണ്ണികളുണ്ടാകും. അവരിലൊന്നിനെ നീ ദത്തെടുത്ത് വളര്‍ത്തണം.” ഈ സ്വപ്നത്തില്‍ പൂര്‍ണമായും വിശ്വസിച്ച നമ്പൂതിരി പിറ്റേദിവസം രാവിലെ കുളിച്ച് ലോകമാതാവായ മൂകാംബികയെ വന്ദിച്ച് നാട്ടിലേയ്ക്ക് മടങ്ങി.

മടങ്ങിയെത്തിയ കിഴുപ്പുറം നമ്പൂതിരി സംഭവങ്ങള്‍ മുഴുവന്‍ കരുനാട്ട് നമ്പൂതിരിയെ അറിയിച്ചു. ഈ കഥ കേട്ട കരുനാട്ട് നമ്പൂതിരി രണ്ടുണ്ണികളുണ്ടായാല്‍ ഒന്നിനെ ദാനം ചെയ്യാമെന്ന് കിഴുപ്പുറം നമ്പൂതിരിയോട് പറഞ്ഞു. സന്തോഷവാനായ കിഴുപ്പുറം നമ്പൂതിരി ഉടനെത്തന്നെ മഹാവിഷ്ണുക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുളത്തിലെത്തി തന്റെ ഓലക്കുട കരയില്‍ വച്ചശേഷം കുളിച്ചു. കുളി കഴിഞ്ഞ് കുടയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് അനങ്ങിയില്ല. അപ്പോള്‍ അവിടെ ഒരു ദിവ്യപുരുഷന്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം നമ്പൂതിരിയോട് ഇങ്ങനെ പറഞ്ഞു: ‘അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, സാക്ഷാല്‍ ആദിപരാശക്തിയായ മൂകാംബികാദേവി അങ്ങയുടെ കുടയില്‍ കുടികൊണ്ടിരിയ്ക്കുകയാണ്. അതിനാല്‍ ഭഗവതിയെ ഈ കുടയില്‍ നിന്നുമാവാഹിച്ച് തൊട്ടടുത്ത കാട്ടില്‍ കാണപ്പെടുന്നതും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ താപസിരുന്ന ഋഷീശ്വരന്മാര്‍ പൂജിച്ചിരുന്നതുമായ ദേവിയുടെ ഒരു ശിലാവിഗ്രഹത്തില്‍ കുടിയിരുത്തണം. എന്നാല്‍, ഇന്നത് പൂജിയ്ക്കാന്‍ ശക്തിയുള്ളവരാരുമില്ല. അതിനാല്‍ അതിനുനേരെ പടിഞ്ഞാട്ട് അഭിമുഖമായി മറ്റൊരു അര്‍ച്ചനാബിംബം കൂടി പ്രതിഷ്ഠിച്ച് അതില്‍ പൂജയും നിവേദ്യവും നടത്തിവേണം മൂലപ്രതിഷ്ഠയെ വന്ദിയ്ക്കാന്‍. മൂലവിഗ്രഹത്തിന്റെ കാവലാളായി ഒരു യക്ഷിയുണ്ട്. ആ യക്ഷിയ്ക്ക് വറപൊടിയും ശര്‍ക്കരയും ഇളനീരും കൂട്ടിക്കുഴച്ച് നേദിച്ചുവേണം വിഗ്രഹമെടുക്കാന്‍.’ നമ്പൂതിരി പറഞ്ഞപ്രകാരം തന്നെ ചെയ്തു. അങ്ങനെയാണ് പനച്ചിക്കാട്ട് അതിദിവ്യമായ സരസ്വതീസാന്നിദ്ധ്യം വന്നത്. കാലാന്തരത്തില്‍, മഹാവിഷ്ണുക്ഷേത്രം മഹാസരസ്വതീക്ഷേത്രമായി മാറുകയും ചെയ്തു.ക്ഷേത്രനിര്‍മ്മിതി  ,ക്ഷേത്രപരിസരവും മതിലകവും.

കുടജാദ്രിയെ അനുസ്മരിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന പനച്ചിക്കാട് ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സാധാരണ ഗ്രാമക്ഷേത്രങ്ങളുടെ വലിപ്പമേ ക്ഷേത്രത്തിനുള്ളൂ. അരയേക്കര്‍ വിസ്തീര്‍ണ്ണം വരും. കിഴക്കോട്ടാണ് ക്ഷേത്രദര്‍ശനമെങ്കിലും പടിഞ്ഞാറുഭാഗത്താണ് ക്ഷേത്രകവാടമുള്ളത്. അവിടെ ഈയടുത്ത് കാലത്ത് പണിതീര്‍ത്ത മൂന്നുനിലകളോടുകൂടിയ ഒരു അലങ്കാരഗോപുരമുണ്ട്. ക്ഷേത്രത്തില്‍ കൊടിയേറി ഉത്സവമില്ലാത്തതിനാല്‍ കൊടിമരമില്ല. എന്നാല്‍, കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ആനക്കൊട്ടിലും നാലുഭാഗത്തും ശീവേലിപ്പുരകളുമുണ്ട്. വിഷ്ണുക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരല്പം താഴെയായാണ് സരസ്വതീക്ഷേത്രവും യക്ഷിക്കാവും സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തില്‍ നിന്ന് അല്പം കിഴക്കുമാറി കൊടൂരാറ് ഒഴുകുന്നു. ക്ഷേത്രത്തിന്റെ നാലുവശവും മലകളും കാടുകളുമാണ്.

വിഷ്ണുക്ഷേത്രത്തില്‍ ശ്രീകോവിലും നാലമ്പലവും മറ്റുമെല്ലാം പൂര്‍ണ്ണമായി നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍, സരസ്വതീക്ഷേത്രത്തില്‍ ഇവയൊന്നുമില്ല. ദീര്‍ഘചതുരാകൃതിയില്‍ പണിതീര്‍ത്ത ഒരു കൊച്ചു കുളവും അതിനടുത്ത് ഒരു വള്ളിപ്പടര്‍പ്പും കാണാം. ആ വള്ളിപ്പടര്‍പ്പിനകത്ത് ഒരു പ്രത്യേക ദ്വാരത്തിലാണ് കിഴക്കോട്ട് ദര്‍ശനമായ ദേവിയുടെ മൂലവിഗ്രഹം സ്ഥിതിചെയ്യുന്നത്. എന്നാല്‍, ഇതിന് അഭിമുഖമായി കാണപ്പെടുന്ന അര്‍ച്ചനാവിഗ്രഹത്തിലാണ് എല്ലാ പൂജകളും നിവേദ്യവും നടത്തിപ്പോരുന്നത്. ഭക്തര്‍ക്ക് മുകളില്‍ നിന്നുതൊഴാന്‍ മാത്രമേ സൗകര്യമുള്ളൂ. ദേവിയുടെ നടയ്ക്ക് നേരെ മുകളില്‍ പടിഞ്ഞാറുഭാഗത്ത് ഇലഞ്ഞിയും ഏഴിലമ്പാലയും തീര്‍ത്ത തണലിലാണ് യക്ഷിയുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകള്‍. അത്യുഗ്രമൂര്‍ത്തികളാണ് ഇരുവരും.

ക്ഷേത്രത്തിലെ വള്ളിപ്പടര്‍പ്പിലെ വള്ളികളിലൊന്ന് മറ്റെവിടെയും കാണാന്‍ കഴിയാത്ത ദിവ്യമായ സരസ്വതീലതയാണെന്ന് വിശ്വസിച്ചുവരുന്നു. വള്ളിപ്പടര്‍പ്പിനകത്തുള്ള മൂലവിഗ്രഹത്തിന്റെ പാദങ്ങളില്‍ നിന്ന് ഒരു തെളിനീരുറവ ഒഴുകിവരുന്നുണ്ട്. ഈ ജലമാണ് തൊട്ടുമുന്നിലുള്ള കുളത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്. അങ്ങനെ ദിവ്യസരസ്സില്‍ കുടികൊണ്ടുകൊണ്ട് സരസ്വതി എന്ന പേര് ദേവി അന്വര്‍ത്ഥമാക്കുന്നു. ഈ നീരുറവ കുളത്തില്‍ നിന്ന് ഒരു അന്തര്‍വാഹിനിയിലൂടെ കൊടൂരാറ്റിലെത്തുകയും, തുടര്‍ന്ന് അത് മീനച്ചിലാറുവഴി വേമ്പനാട്ട് കായലിലും തുടര്‍ന്ന് അറബിക്കടലിലും പതിയ്ക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നുതന്നെയാണ് ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള ജലം എടുക്കുന്നതും.

വിഷ്ണുക്ഷേത്രത്തില്‍ തെക്കുപടിഞ്ഞാറുഭാഗത്ത് ഉപദേവനായി അയ്യപ്പസ്വാമി കുടികൊള്ളുന്നു. ശബരിമലയിലേതുപോലെയാണ് ഇവിടെയും വിഗ്രഹം. കിഴക്കോട്ട് ദര്‍ശനമായ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് മുന്നില്‍ ഒരു മണ്ഡപമുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും മറ്റ് ഉത്തമമദ്ധ്യമാധമസര്‍പ്പങ്ങളും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. കിഴക്കോട്ടാണ് ഇവരുടെയും ദര്‍ശനം. വടക്കുകിഴക്കുഭാഗത്ത് ശിവന്റെ ശ്രീകോവിലാണ്. അത്യുഗ്രമൂര്‍ത്തിയാണ് ഇവിടെ ശിവന്‍. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണ് പ്രതിഷ്ഠ. പടിഞ്ഞാട്ട് ദര്‍ശനം.

ശ്രീകോവില്‍
മഹാവിഷ്ണുക്ഷേത്രത്തില്‍ താരതമ്യേന വളരെ ചെറിയൊരു ശ്രീകോവിലാണുള്ളത്. കരിങ്കല്ലില്‍ തീര്‍ത്ത ഒറ്റനില ചതുരശ്രീകോവിലാണിത്. ഇതിന്റെ മേല്‍ക്കൂര ചെമ്പുമേഞ്ഞ് സ്വര്‍ണ്ണത്താഴികക്കുടം കൊണ്ട് അലംകൃതമാക്കിയിട്ടുണ്ട്. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയില്‍ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ഗര്‍ഭഗൃഹം. മൂന്നടി ഉയരം വരുന്ന ശിലാനിര്‍മ്മിതമായ മഹാവിഷ്ണുവിഗ്രഹം കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുര്‍ബാഹുവായ ഭഗവാന്‍ പുറകിലെ ഇടതുകയ്യില്‍ പാഞ്ചജന്യം എന്ന ശംഖും പുറകിലെ വലതുകയ്യില്‍ സുദര്‍ശനചക്രവും മുന്നിലെ ഇടതുകയ്യില്‍ ഗദയും മുന്നിലെ വലതുകയ്യില്‍ താമരയും ധരിച്ചിട്ടുണ്ട്. നില്‍ക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിത്. അത്യന്തകോടിസൂര്യന്മാരുടെ തേജസ്സോടെ, വിശ്വപ്രകൃതിയുടെ മുഴുവന്‍ ഭാവവും ആവാഹിച്ച് വൈകുണ്ഠനാഥന്‍ പനച്ചിക്കാട്ടപ്പനായി കുടികൊള്ളുന്നു.

ശ്രീകോവിലിന്റെ പുറംചുവരുകള്‍ താരതമ്യേന നിരാഡംബരമാണ്. കാര്യമായ ശില്പചിത്രകലാവൈദഗ്ദ്ധ്യങ്ങളൊന്നും ഇവിടെ കാണാനില്ല. എങ്കിലും ഏറെ രസകരമായ ഒരു രൂപം ഇവിടെയുണ്ട്. മഹാവിഷ്ണുഭഗവാനും പരിവാരങ്ങളും ഇന്നത്തെ വോളീബോളിനോട് സാമ്യമുള്ള ഒരു കായികവിനോദത്തിലേര്‍പ്പെട്ടുനില്‍ക്കുന്നതാണ് ആ രൂപം. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകുന്ന ഓവ് സ്ഥിതിചെയ്യുന്നു. സാധാരണ രീതിയിലുള്ള ഓവുമാത്രമാണിത്.
നാലമ്പലം

മഹാവിഷ്ണുക്ഷേത്രത്തിന് പ്രത്യേകമായ നാലമ്പലം പണിതീര്‍ത്തിട്ടുണ്ട്. നാലമ്പലത്തോടുചേര്‍ന്ന് ബലിക്കല്‍പ്പുരയുണ്ട്. അവിടെ പതിവുപോലെ ബ്രഹ്മാവും അഷ്ടദിക്പാലകരും സാന്നിദ്ധ്യമരുളുന്നു. ഇവിടത്തെ ബലിക്കല്ല് വളരെ ചെറുതാണ്. പ്രവേശനകവാടത്തിനുമുകളില്‍ അനന്താരൂഢനായ മഹാവിഷ്ണുവിന്റെ രൂപമുണ്ട്. നാലമ്പലത്തിനകത്ത് കടന്നുകഴിഞ്ഞാല്‍ പതിവുപോലെ ഇരുവശവും വാതില്‍മാടങ്ങളാണ്. നാലമ്പലത്തിന്റെ ഒത്ത നടുക്ക് ശ്രീകോവിലും അതിന്റെ മുന്നില്‍ നമസ്‌കാരമണ്ഡപവുമുണ്ട്. ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതീര്‍ത്തിരിയ്ക്കുന്നു. അഷ്ടദിക്പാലകര്‍, സപ്തമാതൃക്കള്‍, വീരഭദ്രന്‍, ഗണപതി, ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, അനന്തന്‍, നിര്‍മ്മാല്യധാരി (ഇവിടെ വിഷ്വക്‌സേനന്‍) എന്നിവരെ പ്രതിനിധാനം ചെയ്യുന്ന ബലിക്കല്ലുകള്‍ ഇവിടെയുണ്ട്. നിത്യവും ശീവേലിസമയത്ത് ഇവിടെ ബലിതൂകുന്നു. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദര്‍ശനമായി ഗണപതിഭഗവാന്റെ പ്രതിഷ്ഠയുമുണ്ട്.

നമസ്‌കാരമണ്ഡപം
മഹാവിഷ്ണുഭഗവാന്റെ ശ്രീകോവിലിനുമുന്നില്‍ ചെറിയൊരു നമസ്‌കാരമണ്ഡപം പണിതിട്ടുണ്ട്. വളരെ ചെറിയൊരു മണ്ഡപമാണിത്. കാര്യമായ ശില്പചിത്രകലാവൈദഗ്ദ്ധ്യങ്ങളൊന്നും ഇവിടെയില്ല. മണ്ഡപത്തില്‍ ഭഗവദ്വാഹനമായ ഗരുഡന്റെ പഞ്ചലോഹവിഗ്രഹമുണ്ട്.
പ്രധാന പ്രതിഷ്ഠകള്‍
ശ്രീ പനച്ചിക്കാട്ടമ്മ (സരസ്വതി)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ഭക്തനായ കിഴുപ്പുറം നമ്പൂതിരിയോടൊപ്പം കൊല്ലൂരില്‍ നിന്ന് ഇവിടെയെത്തിയ സരസ്വതീദേവി മഹാവിഷ്ണുക്ഷേത്രത്തിന്റെ തെക്കേ നടയില്‍ കുടികൊണ്ടുവെന്നാണ് ഐതിഹ്യം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവന്‍ ആവാഹിച്ചുകൊണ്ട്, സരസ്വതി എന്ന പേരിനെ അന്വര്‍ത്ഥമാക്കി പനച്ചിക്കാട്ട് കുടികൊള്ളുന്ന വിദ്യാദേവതയുടെ തിരുസന്നിധിയില്‍ നിത്യേന ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിയ്ക്കുന്നുണ്ട്. സാരസ്വതം നെയ്യ്, കൂട്ടുപായസം, വിദ്യാമന്ത്രാര്‍ച്ചന എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകള്‍.

ശ്രീ പനച്ചിക്കാട്ടപ്പന്‍ (മഹാവിഷ്ണു)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ക്ഷേത്രത്തില്‍ ആദ്യമുണ്ടായിരുന്ന പ്രതിഷ്ഠയായതിനാല്‍ പനച്ചിക്കാട്ടപ്പന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ക്ഷേത്രനിര്‍മ്മിതി നടത്തിയിരിയ്ക്കുന്നത്. മൂന്നടി ഉയരമുള്ള നില്‍ക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹം കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുര്‍ബാഹുവായ ഭഗവാന്റെ തൃക്കൈകളില്‍ ശംഖചക്രഗദാപദ്മങ്ങള്‍ കാണാം. സഹസ്രനാമാര്‍ച്ചന, തുളസിമാല, നെയ്യ്‌വിളക്ക്, പാല്‍പ്പായസം, വെണ്ണ, കദളിപ്പഴം എന്നിവയാണ് ഭഗവാന്റെ പ്രധാന വഴിപാടുകള്‍.

ഉപദേവതകള്‍

ഗണപതി
അയ്യപ്പന്‍
ശിവന്‍
നാഗദൈവങ്ങള്‍
ബ്രഹ്മരക്ഷസ്സ്
യക്ഷി

ദക്ഷിണ മൂകാംബിക

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവര്‍ഷം) കന്നി, തുലാം മാസങ്ങളിലൊന്നിലാണ് സരസ്വതീപൂജ നടക്കുന്നത്. (സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ആണ് ഈ മലയാള മാസം വരുന്നത്). ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം ഭക്തജനങ്ങള്‍ ദേവിയെ തൊഴാന്‍ എത്തുന്നു.നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒന്‍പതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്‌കാരിക മേളതന്നെ ക്ഷേത്രത്തില്‍ നടക്കുന്നു. ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ ഒരുക്കുന്ന രഥ മണ്ഡപത്തില്‍ ഉല്‍ക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്.പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്.

എത്താനുള്ള വഴി.
ചിങ്ങവനത്തു നിന്നും എം.സി. റോഡിലൂടെ 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പനച്ചിക്കാട് എത്താം. ഇരവിനല്ലൂര്‍ നിന്നും ഉള്ള ദൂരം രണ്ടര കിലോമീറ്റര്‍ ആണ്.