തൊടുപുഴ പീഡനം; ‘അമ്മയ്ക്കും മുത്തശ്ശിക്കും പങ്ക്’, കേസെടുക്കാന്‍ നിര്‍ദ്ദേശം
ഇടുക്കി: തൊടുപുഴയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി.
ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. തൊടുപുഴ സ്വദേശിയായ പതിനേഴുകാരിയെ പതിനഞ്ചിലധികം പേരാണ് പീഡിപ്പത്. എല്ലാം അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയാണ് നടന്നതെന്നാണ് സിഡബ്ല്യുസി പറയുന്നത്.
ഇടനിലക്കാരനായ ബേബിയില്‍ നിന്ന് പണം പറ്റിയായിരുന്നു കുട്ടിയെ പീഡനത്തിന് വിട്ടുകൊടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ അക്കാര്യവും അമ്മ മറച്ചുവച്ചു. വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയില്‍ കാണിക്കാന്‍ പോലും തയ്യാറായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് ഡോക്ടറോട് കള്ളം പറഞ്ഞു.എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പോലും പുറത്തറിയുന്നത്. 2019 ല്‍ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല. പിന്നീട് 2020 ല്‍ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ചുനല്‍കി. വിഷയത്തില്‍ സിഡബ്ല്യുസി ഇടപെട്ടതോടെ വെള്ളത്തൂവല്‍ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തു.
തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിക്ക് നല്‍കുന്നത്. അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു.
ഇയാള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്.