Sunday, May 19, 2024
BusinessNews

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന. റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4940 രൂപയാണ് വില. 39520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 100 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ ഉയര്‍ന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതില്‍ ഇന്നും മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി 75 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ 1988 ഡോളറാണ് ഇപ്പോഴത്തെ സ്വര്‍ണ വില. രൂപ കൂടുതല്‍ ദുര്‍ബലമായി 76.75 ലേക്കെത്തിയതും തിരിച്ചടിയായി. അതിനിടെ രാജ്യത്തെ ഹോള്‍മാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് നാല് മുതല്‍ പ്രാബല്യത്തിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കാണ് ഹാള്‍ മാര്‍ക്കിങ് ചാര്‍ജ് വര്‍ധിപ്പിച്ചത്. സ്വര്‍ണം ഒരെണ്ണത്തില്‍ 35 രൂപയായിരുന്ന ഹോള്‍മാര്‍ക്കിങ് ചാര്‍ജ് 45 രൂപയാക്കി. ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കില്‍ ഇനി ഹോള്‍മാര്‍ക്കിങ് ചാര്‍ജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്ടിയും നല്‍കണം. വെള്ളിക്ക് ഒരെണ്ണത്തിന് 35 രൂപയായാണ് ഹോള്‍മാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചത്. ആഭരണത്തിന്റെ കുറഞ്ഞ വില 150 രൂപയായിരിക്കണം എന്നാണ് നിബന്ധന.

കുറഞ്ഞ നിരക്കില്‍ ഹാള്‍ മാര്‍ക്ക് ചെയ്തു നല്‍കാന്‍ ഇന്ത്യയിലുടനീളം ഹാള്‍മാര്‍ക്കിംഗ്, അസെയ്യിംഗ് സെന്ററുകള്‍ തുറക്കാന്‍ സംഘടനകള്‍ തന്നെ തയ്യാറായി വരുമ്പോള്‍ ഹാള്‍മാര്‍ക്കിംഗ് നിരക്ക് വര്‍ദ്ധിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓള്‍ ഇന്ത്യ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഹോള്‍മാര്‍ക്കിംഗ് നിര്‍ബന്ധമല്ലാത്തപ്പോള്‍ നിരക്ക് 25 രൂപയായിരുന്നു. ഇപ്പോള്‍ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഉള്ളതിനാല്‍, കോടിക്കണക്കിന് സ്വര്‍ണാഭരങ്ങള്‍ ഹാള്‍ മാര്‍ക്ക് ചെയ്യുന്നതു കൊണ്ട് എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. അതിനാല്‍ നിരക്ക് കുറയ്ക്കണമെന്ന് പൊതുവെ ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ്, നിരക്ക് 30% വര്‍ദ്ധിപ്പിച്ചത്. ഹോള്‍മാര്‍ക്കിങ് നിരക്ക് 35 രൂപയില്‍ നിന്ന് 45 രൂപയായി വര്‍ദ്ധിപ്പിച്ചത് അന്യായമാണെന്നും അസോസിയേഷന്‍ പറഞ്ഞു.