Monday, April 29, 2024
keralaNews

ഒളിച്ചോടിയ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍ : ഒളിച്ചോടിയ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍ഗോഡ് കള്ളാറിലെ ഓട്ടോ ഡ്രൈവര്‍ ഒക്ലാവിലെ കെ.എം.മുഹമ്മദ് ഷെരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കാസര്‍കോട് കല്ലാര്‍ സ്വദേശിയാണ് മുഹമ്മദ് ഷെരീഫ്. ഷെരീഫിന്റെ അയല്‍ക്കാരിയാണ് സിന്ധു. കാസര്‍ഗോഡ് നിന്ന് 12 ദിവസം മുന്‍പാണ് ഷെരീഫിനേയും സിന്ധുവിനേയും കാണാതായത്. കാണാതായതിനു പിന്നാലെ ഇവരുടെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തുന്നതിനിടയിലാണ് ഗുരുവായൂരിലെ ലോഡ്ജില്‍ വച്ച് ഇരുവരും തൂങ്ങി മരിക്കുന്നത്. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്.

ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. അയല്‍ക്കാരായതുകൊണ്ടുതന്നെ ഈ അടുപ്പം ആരും ശ്രദ്ധിച്ചിരുന്നില്ല. ഇരുവരും തമ്മില്‍ സൗഹൃദമാണെന്നു മാത്രമേ കരുതിയിരുന്നുള്ളു. സിന്ധു വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തു പോകുമ്പോള്‍ ഷെരീഫിന്റെ ഓട്ടോയിലായിരുന്നു സഞ്ചാരം മുഴുവന്‍. ഈ യാത്രകളിലാണ് ഇരുവരും തമ്മിലുള്ള അടുപ്പം വര്‍ദ്ധിച്ചത്.കഴിഞ്ഞ ജനുവരി ഏഴു മുതലാണ് ഇരുവരേയും കാണാതായത്. കാസര്‍കോട് രാജപുരം പൊലീസ് ഇരുവരേയും കാണാതായതിന് കേസെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഗുരുവായൂരിലെ ലോഡ്ജില്‍ ഇരുവരും ആത്മഹത്യ ചെയ്തത്. മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും ഇരുവരും വാതില്‍ തുറന്നില്ല. സംശയം തോന്നി ലോഡ്ജിലെ ജീവനക്കാര്‍ ജനല്‍ തുറന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന രീതിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കഴിഞ്ഞ പത്തു ദിവസം ഇരുവരും ഒരുമിച്ച് സംസ്ഥാനത്തിന് പുറത്ത് പോയിരിക്കാമെന്നാണ് പോലീസ് പറയുന്നത്. പത്തു ദിവസത്തോളം ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിഞ്ഞ ശേഷം ഒടുവില്‍ ഗുരുവായൂരിലെ ലോഡ്ജില്‍ എത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.