Friday, April 26, 2024
keralaNews

ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിക്കും ഭര്‍ത്താവിനും ദാരുണാന്ത്യം.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിക്കും ഭര്‍ത്താവിനും ദാരുണാന്ത്യം. കുറ്റിയാട്ടൂര്‍ സ്വദേശി റീഷ, പ്രജീത്ത് എന്നിവരാണ് മരിച്ചത്. പിന്‍സീറ്റിലിരുന്ന കുട്ടിയടക്കം നാലുപേര്‍ രക്ഷപ്പെട്ടു. പ്രസവ വേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. രാവിലെ 10.40നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാറിന് തീപിടിക്കാന്‍ കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു. പൂര്‍ണ്ണഗര്‍ഭിണിയായ റീഷയെ അഡ്മിറ്റാക്കാന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.കാറിന്റെ മുന്‍സീറ്റിലിരുന്ന റീഷയും (26), ഭര്‍ത്താവ് കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രജിത്തും (32) ആണ് മരിച്ചത്. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന മകള്‍ ശ്രീപാര്‍വതിയും റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവരും ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതാണ് രക്ഷയായത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുറോഡില്‍ കാര്‍ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുക്കാനാകാത്ത വിധം തീ ആളിക്കത്തുകയായിരുന്നു.അപകടകാരണം കണ്ടെത്താന്‍ വിദഗ്ധ പരിശോധന വേണമെന്ന് കമ്മിഷണര്‍ പറഞ്ഞു. ഫൊറന്‍സിക്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാറിന് രണ്ടുവര്‍ഷത്തെ പഴക്കമുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് കണ്ണൂര്‍ എസ്പി അറിയിച്ചു.