Thursday, May 2, 2024
educationindiaNews

 ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന യാത്രികരുടെ പേരുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗന്‍യാനില്‍ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന യാത്രികരുടെ പേരുകള്‍ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലംഗ സംഘമാണ് ബഹിരാകാശത്തേക്ക് കുതിക്കുക.

ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അങ്കത് പ്രതാപ്, വിംഗ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍. നാല് പേര്‍ക്കും ആസ്‌ട്രോണന്റ് ബാഡ്ജ് പ്രധാനമന്ത്രി സമ്മാനിച്ചു. തിരഞ്ഞെടുക്കപ്പെട്ട നാല് പേരും വ്യോമസേന പൈലറ്റുമാരാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇസ്രോ മേധാവി എസ്. സോമനാഥ്, മറ്റ് ശാസ്ത്രജ്ഞര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെത്തിയ പ്രധാനമന്ത്രി ഗഗന്‍യാന്‍ ദൗത്യത്തിന്റെ അവലോകനവും നടത്തി. ഗഗന്‍യാന്‍ ഇന്റഗ്രേഷന്‍ ഫെസിലിറ്റി സെന്ററിലാണ് പരിപാടി പുരോഗമിക്കുന്നത്. വിഎസ്എസ്സിയില്‍ ട്രൈസോണിക് വിന്‍ഡ് ടണല്‍, സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിന്‍, സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി എന്നിവ ഉള്‍പ്പടെ 1800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സ്, സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.

കഴിഞ്ഞ 39 ആഴ്ചകളായി കഠിനമായ പരിശീലനത്തിലാണ് നാലംഗ സംഘം. 2019 അവസാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. ആദ്യം 25 പേരെ തിരഞ്ഞെടുത്തു. പിന്നീട് 12 ആയി പട്ടിക ചുരുങ്ങുകയും ഏറ്റവുമൊടുവിലായി പട്ടിക നാല് പേരിലേക്ക് ചുരുങ്ങുകയായിരുന്നു.

ഇവര്‍ നാല് പേരെയും റഷ്യയില്‍ അയച്ചാണ് പരിശീലനം നല്‍കിയത്. തിരിച്ച് വന്നതിന് ശേഷം അഡ്വാന്‍സ്ഡ് പരിശീലനം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി പുറത്തുവിട്ടത്.2025ന്റെ രണ്ടാം പകുതിയിലാകും ഗഗന്‍യാന്‍ ദൗത്യമെന്നാണ് വിവരം.

വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷമാകും മനുഷ്യരെ അയക്കുക. റോബോട്ടിനെ അയച്ച ശേഷം രണ്ട് ആളില്ലാ ദൗത്യങ്ങള്‍ കൂടി നടത്തും. പിന്നാലെയാകും തിരഞ്ഞെടുക്കപ്പെട്ടവരെ ബഹിരാകാശത്ത് എത്തിക്കും.

ദുര്‍ഘടമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ ശേഷിയുള്ളവരാണ് വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റുമാര്‍. അനരുടെ പരിശീലന രീതി മെച്ചപ്പെട്ട തലത്തിലാണ്. ഫൈറ്റര്‍ പൈലറ്റുമാരും ജെറ്റ് വിമാനം പറത്തുന്നവരും ഒരുപരിധി വരെ സാചര്യങ്ങളെ അഭിമുഖീകരിക്കാന സജ്ജരാണ്. ബഹിരാകാശത്ത് എത്തുമ്പോള്‍ മനുഷ്യ ശരീരം സാധാരണഗതിയിലാവില്ല പ്രതികരിക്കുക.

ഇത്തരം പ്രതിസന്ധികളോട് പൊരുത്തപ്പെടാന്‍ എളുപ്പത്തില്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്ക് സാധിക്കും എന്നുള്ളതിനാലാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.ദൗത്യത്തില്‍ വി.എസ്.എസ്.എസി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യാത്രികര്‍ക്കായുള്ള ജീവന്‍ രക്ഷ മെഡ്യൂള്‍ അടക്കമുള്ളവ നിര്‍മ്മിക്കുന്നത് ഇവിടെയാണ്. റോക്കറ്റ് വികസനവും ഗവേഷണവും ഇവിടെ തന്നെയാണ് നടക്കുന്നത്.