Friday, May 3, 2024
keralaNews

സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കു നേരെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂര പീഡനം

എറണാകുളം പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കു നേരെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂര പീഡനം. യുവതിയുടെ പിതാവിനെ അടിച്ചു കാലൊടിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മുഖത്തും തലയിലും വാരിയെല്ലിനും പരുക്കേറ്റ് കാലില്‍ പ്ലാസ്റ്ററിട്ട് ഇദ്ദേഹം ചികിത്സയിലാണ്. പച്ചാളം സ്വദേശി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജിപ്‌സണെതിരെയാണ് യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയത്. ചക്കരപ്പറമ്പ് സ്വദേശി ഡയാനയ്ക്കും പിതാവ് ജോര്‍ജിനുമാണ് പരുക്കേറ്റത്.

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ സ്ത്രീധന പീഡനം ആരോപിച്ചു പരാതി നല്‍കിയെങ്കിലും പരാതി കൈപ്പറ്റാന്‍ പോലും പൊലീസ് തയാറായില്ലെന്ന് ഇവര്‍ പറയുന്നു. യുവാവിന്റെ തൃശൂരിലുള്ള എസ്‌ഐ ആയ ബന്ധുവിന്റെ സ്വാധീനമാണു കേസെടുക്കാതിരിക്കാന്‍ കാരണമെന്നാണു പറയുന്നത്. ഒടുവില്‍ നാട്ടുകാര്‍ സമിതി രൂപീകരിച്ച് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണറെ പോയിക്കണ്ടു പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീധനം ഒന്നും ചോദിക്കാതെയാണു കഴിഞ്ഞ ഏപ്രിലില്‍ ജിപ്‌സണ്‍ യുവതിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹം കഴിഞ്ഞു മൂന്നാം ദിവസം തന്നെ ഫ്‌ലാറ്റു വാങ്ങാന്‍ വീട്ടില്‍നിന്നു സ്വര്‍ണം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടു വഴക്കുണ്ടാക്കി. കഴുത്തില്‍ പിടിച്ചു ഞെക്കിയതിന്റെ പാട് കണ്ടു ചോദിച്ചപ്പോഴാണു മകള്‍ സംഭവം പറഞ്ഞതെന്നും പിതാവ് പറയുന്നു. ഇതിനു പിന്നാലെ ജൂലൈ 16ന് പണം ചോദിച്ചു യുവതിയെയും വീട്ടിലെത്തി പിതാവിനെയും മര്‍ദിക്കുകയായിരുന്നെന്നു പരാgarhigaതിയില്‍ പറയുന്നു.

നല്ല കുടുംബമാണെന്നു പറഞ്ഞതിനാല്‍ കൂടുതല്‍ ആലോചിക്കാതെയായിരുന്നു വിവാഹം. രണ്ടാം വിവാഹമായതിനാല്‍ അതു കൂടി നഷ്ടമാകാതിരിക്കാനാണ് ആദ്യമൊന്നും പൊലീസില്‍ പരാതി നല്‍കാതിരുന്നത്. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ അത് സ്വീകരിച്ച് റെസീപ്റ്റ് നല്‍കാനും തയാറായില്ലെന്നും പിതാവ് പറയുന്നു. ജിപ്‌സന്റെ ആദ്യ വിവാഹത്തിലെ യുവതിയെയും ഇയാള്‍ മര്‍ദിക്കാറുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.