Thursday, May 2, 2024
HealthkeralaNews

കോവിഡിനെ തുടര്‍ന്ന് ശബ്ദം നഷ്ടമായ മണിയന്‍പിള്ള രാജു

കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും തരണം ചെയ്ത് എത്തിയിരിക്കുകയാണ് നടന്‍ മണിയന്‍ പിള്ള രാജു. രോഗത്തിനെതിരെ ഏറെ കരുതല്‍ പാലിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കോവിഡ് വരാതിയിരിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളം ഏറെ ജാഗ്രത പുലര്‍ത്തിയിരുന്നു രാജു. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോഡിംഗിനെത്തിയിരുന്നു. അന്ന് അവിടെ ഒപ്പമുണ്ടായിരുന്ന കെ.ബി.ഗണേശ് കുമാറിന് തൊട്ടടുത്ത ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും രാജുവിനും പനിയും ചുമയും ആരംഭിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് 18 ദിവസങ്ങളോളം നീണ്ട ആശുപത്രി വാസമായിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ച് ജീവിതത്തിലെ അതീവ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഈ ദിനങ്ങളില്‍ രാജു കടന്നുപോയത്. രോഗത്തിന്റെ ഒരുഘട്ടത്തില്‍ ശബ്ദവും നഷ്ടമായിരുന്നു. ഏകാന്തതയും മാനസിക സമ്മര്‍ദ്ദവും നിറഞ്ഞ സമയങ്ങളില്‍ കരുത്ത് പകര്‍ന്ന് ഡോക്ടര്‍മാര്‍ കൂടെ നിന്നു.

കോവിഡ് സ്ഥിരീകരിച്ച് ആദ്യം ആശുപത്രിയില്‍ പ്രവേശിച്ച് ഡിസ്ചാര്‍ജ് ആയെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചതോടെയാണ് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. രോഗം മാറുന്നതോടെ ശബ്ദം തിരികെ കിട്ടുമെന്ന് ഡോക്ടര്‍മാര്‍ ആശ്വാസിപ്പിച്ചു. 18 ദിവസത്തെ ആശുപത്രിവാസത്തിനൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് രാജു രോഗമുക്തനായി വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. ശബ്ദം 70% വരെ തിരിച്ചുകിട്ടി. ക്ഷീണമുള്ളതിനാല്‍ നല്ല ഭക്ഷണം കഴിച്ച് വിശ്രമത്തിലാണ്. ഇതിനിടെ വോട്ട് ചെയ്യാനും താരം എത്തിയിരുന്നു.

‘മാര്‍ച്ച് 25നാണ് ഞാന്‍ കോവിഡ് നെഗറ്റീവായത്. ന്യൂമോണിയയും ബാധിച്ചിരുന്നു. നിലവില്‍ വിശ്രമത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളു. വീണ്ടും വോട്ട് ചെയ്യാന്‍ ഇനിയും അഞ്ച് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താന്‍ തോന്നിയില്ല’ എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം രാജു പറഞ്ഞത്.

തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹം ഇതുവരെയും ആരെയും അറിയിച്ചിട്ടില്ല. ക്രമേണ അഭിനയത്തിരക്കിലേക്ക് മടങ്ങിവരാനാണ് തീരുമാനം. ടി.കെ.രാജീവ് കുമാറിന്റെ ‘ബര്‍മുഡ’ എന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുക.