Friday, May 3, 2024
keralaNews

എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു.

എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു. സഹോദരന്‍ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ബിനീഷ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര. നാളെയാണ് ചോദ്യം ചെയ്യല്‍. അതേസമയം വിമാനത്താവളത്തിലെത്തിയ ബിനീഷിനോട് മാദ്ധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുളള ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിന് നേരത്തെ തന്നെ എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനേയും നാളെ ചോദ്യം ചെയ്യുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, അനിഖ എന്നിവരെ ജിയിലിലെത്തിയാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ അനൂപില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ച് വരുത്തുന്നത്.2015ല്‍ കമ്മനഹളളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഇത് രണ്ടാം തവണയാണ് ബിനീഷ് കോടിയേരി ഹാജരാകുന്നത്. നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി കൊച്ചി യൂണിറ്റും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകും വരെ ബിനീഷിന്റെ ആസ്തികള്‍ കൈമാറാന്‍ അനുവദിക്കരുതെന്ന് രജിസ്‌ട്രേഷന്‍ ഐ.ജിക്ക് ഇ.ഡി കത്തും നല്‍കിയിരുന്നു.