Friday, May 3, 2024
indiaNewsUncategorized

പിടിയിലായ അമൃത്പാല്‍ സിംഗിനെ അസമിലേക്ക് മാറ്റും

ദില്ലി: ഖാലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിംഗ് പഞ്ചാബിലെ മോഗയില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഇയാളെ അസമിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട അമൃത്പാലിനായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ തെരച്ചില്‍ നടത്തിയിരുന്നു. റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘര്‍ഷവും ഇയാള്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ഒപ്പമുള്ള ലവ്പ്രീതി സിങിനെ അജ്‌നാന പൊലീസ് പിടികൂടിയപ്പോള്‍ അമൃത്പാലിന്റെ അനുചരന്മാര്‍ ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ നിലവില്‍ ഉണ്ട്. മാര്‍ച്ച് 18 നാണ് അമൃത്പാല്‍ അറസ്റ്റിലായത്. ജലന്ധറിലെ സാകോട്ട് ടെഹ്‌സിലിലേക്ക് അമൃത്പാല്‍ എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘമാണ് അമൃത്പാലിനെ പിടികൂടിയത്. എന്നാല്‍ പിന്നാലെ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഒരു മാസത്തോളം തെരച്ചില്‍ നടത്തിയിട്ടും പൊലീസിന് ഇയാളെ കണ്ടെത്താനായിരുന്നില്ല. അതിനിടെ ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.