Friday, May 3, 2024
keralaNewsObituary

‘ഇവിടെ കൊടുംതണുപ്പാണ്, പോയി വന്നിട്ടു വിളിക്കാം’: രഞ്ജിനിയോട് പറഞ്ഞു

‘ഇവിടെ കൊടും തണുപ്പാണ്..ഇനിയങ്ങോട്ടു പോയാല്‍ റേഞ്ച് കിട്ടില്ല..തിരികെ വന്നിട്ടു വീണ്ടും വിളിക്കാം…’ വിഡിയോ കോളിലൂടെ ഭാര്യ രഞ്ജിനിയെ വിളിച്ചു യാത്ര പറയുമ്പോള്‍ അഭിലാഷോ, രഞ്ജിനിയോ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല അത് അഭിലാഷിന്റെ അവസാന യാത്രയാകും എന്ന്. ലഡാക്കില്‍ പട്ടാളത്തിന്റെ റിക്കവറി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാവടി അഭിലാഷ് ഭവനില്‍ എസ്.അഭിലാഷ്‌കുമാര്‍ ഇന്നലെ രാവിലെ 7ന് ആണ് ഭാര്യയെ വിഡിയോ കോള്‍ ചെയ്തത്.

സൈന്യത്തിന്റെ വാഹനവ്യൂഹം പുറപ്പെടും മുന്‍പ് കിട്ടിയ ഇടവേളയിലായിരുന്നു അത്. ഭാര്യയെയും മകനെയും മാതാപിതാക്കളെയും എല്ലാം കണ്ടു സംസാരിക്കുന്നതായിരുന്നു അഭിലാഷിനു പ്രിയം. ഇന്നലെയും അതാവര്‍ത്തിച്ചതിന്റെ സന്തോഷത്തിലായിരുന്നു വീട്ടുകാരും. പക്ഷേ പതിനൊന്നു മണിയോടെ രഞ്ജിനിയുടെ ഫോണിലേക്ക് മറ്റൊരു സൈനിക ഉദ്യോഗസ്ഥന്റെ വിളി എത്തിയതോടെ സന്തോഷം തീരാവേദനയിലേക്കു മാറി.അഭിലാഷിന്റെ വാഹനം അപകടത്തില്‍ പെട്ടെന്നും ഗുരുതരമായി പരുക്കേറ്റെന്നുമായിരുന്നു ആദ്യവിവരം. മരണം സ്ഥിരീകരിച്ച സന്ദേശം പിന്നാലെയെത്തി. ആ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല കുടുംബാംഗങ്ങള്‍. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും മറ്റു ബന്ധുക്കളും ഇവരെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാത്ത ധര്‍മസങ്കടത്തിലായി.

പഞ്ചായത്ത് തിരഞ്ഞെടുപ്പു സമയത്ത് അഭിലാഷ് നാട്ടിലുണ്ടായിരുന്നു. ഡെറാഡൂണില്‍ നിന്നു ലഡാക്കിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ ഭാര്യയെയും മകനെയും നാട്ടിലാക്കാനുള്ള വരവായിരുന്നു അത്. കുടുംബവീടിനോട് ചേര്‍ന്ന് അഭിലാഷിന്റെ പുതിയ വീടിന്റെ പണി നടക്കുകയാണ്. ഇതിന്റെ കുറച്ചു പണികള്‍ കൂടി തീര്‍ത്തിട്ടായിരുന്നു മടക്കം.

മേയ് 5ന് ആണ് ഇവരുടെ വിവാഹ വാര്‍ഷികം. അതിനു മുന്‍പ് എന്തായാലും നാട്ടിലെത്തും എന്ന് ഇന്നലെയും ഫോണ്‍ വിളിച്ചപ്പോള്‍ രഞ്ജിനിക്ക് ഉറപ്പു നല്‍കിയിരുന്നു. വീടിന്റെ പണി പൂര്‍ത്തിയാക്കി പാലുകാച്ചല്‍ നടത്തണം എന്ന കാര്യവും സൂചിപ്പിച്ചു. പക്ഷേ സ്വപ്നങ്ങളും പ്രതീക്ഷകളും അപ്രതീക്ഷിത അപകടത്തിന്റെ രൂപത്തില്‍ വിധി കവര്‍ന്നു. ഈ ദു:ഖം താങ്ങാന്‍ കുടുംബത്തിന് കരുത്തുണ്ടാകണമെ എന്ന പ്രാര്‍ഥനയിലാണ് നാട്.!