Thursday, May 2, 2024
indiaNewspolitics

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി; കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ ശക്തിവെല്‍ ജഡ്ജി പിന്മാറി.ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇന്ന് രാവിലെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്നലെ തമിഴ്നാട് സെക്രട്ടറിയറ്റില്‍ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ അറസ്റ്റ്. ഇഡിയുടെ നടപടിക്ക് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.ബാലാജിയുടെ പിഎ ഗോപാല്‍ രാജിന്റെ വീട് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു. സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമായാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരോട് പകപ്പോക്കുകയാണെന്നും പ്രതിപക്ഷത്തെ ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. ഡിഎംകെക്കെതിരായ നടപടിയെ അപലപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇഡി നീക്കം ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് പരിഹസിച്ചു. തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ് കാലാവധി. സെന്തില്‍ ബാലാജി ചികിത്സയില്‍ ആയതിനാല്‍ ആശുപത്രിയില്‍ തുടരും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്. അല്ലി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.