Monday, May 13, 2024
indiakeralaNewspolitics

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് രാഹുല്‍ പറഞ്ഞത്. കേരളത്തിലും ഞങ്ങളള്‍ പറയും – സതീശന്‍

കൊല്ലം: ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്, ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഏതുവിധേനെയും അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്ന ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാട് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തിലും തങ്ങള്‍ ആ നിലപാട് തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് തന്നെയല്ലേ ആര്‍എസ്എസും പറയുന്നതെന്ന ചോദ്യത്തിന് സതീശന്‍ മറുപടി നല്‍കി.                                              ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഹിന്ദു എന്നത് ഒരു ജീവിത ക്രമമാണ്. ഹിന്ദുത്വ എന്നത് രാഷ്ട്രീയ അജണ്ടയാണ്. ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആളാണ്. അങ്ങനെയിരിക്കുമ്പോള്‍ മറ്റൊരു മതവിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങള്‍ വിമര്‍ശിക്കും. അതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. അതിനെ സംഘപരിവാറിന്റെ രീതിയിലാക്കാനൊന്നും ആരും ശ്രമിക്കേണ്ട. അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസ് നയം തന്നെയാണ്’ സതീശന്‍ പറഞ്ഞത്.                                                                                രാഹുല്‍ ഗാന്ധി പറഞ്ഞത് എന്താണെന്ന് തങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. അത് കോണ്‍ഗ്രസിന്റെ ലൈന്‍ തന്നെയാണ്. അതിനെ ഒരാളും തെറ്റായി വ്യാഖ്യാനിക്കേണ്ട. അത് തന്നെയാണ് തങ്ങള്‍ കേരളത്തിലും സംസാരിക്കാന്‍ പോകുന്നതെന്നും സതീശന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരേ രാജസ്ഥാനിലെ ജയ്പുരില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുവും ഹിന്ദുത്വവാദിയും പ്രസ്താവന. കേരളത്തിലെ പോലീസില്‍ ആര്‍എസ് എസ് നുഴഞ്ഞുകയറ്റമുണ്ടെന്ന സിപിഐ ദേശീയ നേതാക്കളുടെ പ്രസ്താവന ശരിവെക്കുന്നതാണ് ആലുവയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്ന സംഘപരിവാര്‍ ശക്തികളാണെന്നും പേരുകള്‍ നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.