Tuesday, April 30, 2024
keralaNewspolitics

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടിക: മലബാര്‍ കലാപകാരികളെ ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം; മലബാര്‍ കലാപകാരികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ചരിത്രത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ഈ ആര്‍ എസ് എസ് നീക്കത്തെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മതനിരപേക്ഷ ചിന്താഗതിക്കാരുമായി കൂടിചേര്‍ന്ന് വിശാലമായ പ്രതിരോധ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിന് മുന്‍ കൈയ്യെടുക്കും.

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിലനിര്‍ത്തരുത് എന്ന വാദമുണ്ടായപ്പോഴാണ് ഐസിഎച്ച്ആര്‍ ഇക്കാര്യം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഈ സമിതിയാണ് ചരിത്രത്തെ നിഷേധിക്കുന്ന ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുള്ള പ്രക്ഷോഭമാണ് മലബാര്‍ കാര്‍ഷിക കലാപം.മതരാഷ്ട്ര ചിന്തകള്‍ക്ക് അതീതമായി സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെയുള്ള പോരാട്ടമാണ് തങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് അതിന്റെ നേതാക്കള്‍ തന്നെ അക്കാലത്ത് വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്നും വ്യതിചലിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാടും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപോലുള്ള കലാപനേതാക്കള്‍ നടത്തിയിരുന്നു.

ജന്മിത്വത്തെയും അതിനെ താങ്ങി നിര്‍ത്തുന്ന സാമ്രാജ്യതത്വത്തിനും എതിരായുള്ള ധീരോജ്വലമായ സമരമായിരുന്നു മലബാര്‍ കാര്‍ഷിക കലാപം . ഈ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മാപ്പിള ലഹളയെന്ന് പറഞ്ഞ് ഒറ്റപ്പെടുത്താനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചത്. ഈ പാത പിന്തുടര്‍ന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ വര്‍ഗ്ഗീയമായി മുദ്രകുത്താനുള്ള ശ്രമമാണ് നടക്കുന്നത് . അത് പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു .