Friday, May 17, 2024
keralaNewsObituary

സ്ത്രീധന പീഡനം അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം : കോട്ടയം മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍.

സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 3 നാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ബിനു മകളെ പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് അര്‍ച്ചനയുടെ മാതാപിതാക്കളാണ് ആദ്യം പരാതിയുമായെത്തിയത്. രണ്ടര വര്‍ഷം മുമ്പായിരുന്നു ഓട്ടോ കണ്‍സള്‍ട്ടന്റായ ബിനുവും അര്‍ച്ചനയുമായുള്ള വിവാഹം.

സ്വത്തും സ്വര്‍ണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അര്‍ച്ചനയെ പീഡിപ്പിച്ചെന്ന് പിതാവ് രാജു പറയുന്നത്. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം.

സ്ഥലം വിറ്റ് പണം നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിച്ചെങ്കിലും കൊവിഡ് കാലത്ത് അത് മുടക്കി. ഇതിന്റെ വൈരാഗ്യത്തില്‍ ബിനു, അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നു. അര്‍ച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാന്‍ സമ്മതിക്കില്ല.

തങ്ങളുടെ മുന്നില്‍ വച്ചും അര്‍ച്ചനയെ ബിനു മര്‍ദ്ദിച്ചിട്ടുണ്ട്. അര്‍ച്ചന മരിക്കുന്നത് ദിവസങ്ങള്‍ക്ക് മുമ്പ് 20,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.