Friday, April 26, 2024
keralaNews

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുവാനുള്ള ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

ദില്ലി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുവാനുള്ള ബില്ല് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരന്നു. കനത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് ലോകസഭയില്‍ അവതരിപ്പിച്ചത്. നാടകീയ രംഗങ്ങള്‍ക്കാണ് ലോകസഭ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തി, ബില്ല് കീറിയെറിഞ്ഞു. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്ല് ലോകസഭയില്‍ അവതരിപ്പിച്ചത്. അപ്രതീക്ഷിതമായാണ് ലോക്‌സഭയിലെ അജണ്ടയില്‍
ബില്ല് ഉള്‍പ്പെടുത്തിയത്, ബില്ല് സഭയില്‍ അവതരിപ്പിച്ച രീതിയിലടക്കം വലിയ എതിര്‍പ്പാണ് പ്രതിപക്ഷത്തിന് ഉള്ളത്. അജണ്ടയില്ലാത്ത ബില്ല് എങ്ങനെയാണ് അവതരിപ്പിച്ചതെന്നാണ് ചോദ്യം.ബില്ല് 12 മണിയോടെ സഭയിലെ എംപിമാര്‍ക്ക് വിതരണം ചെയ്തിരുന്നു.വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തുന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കുമെന്നാണ് ബില്ലില്‍ വ്യക്തമാക്കുന്നത്. വിവാഹ പ്രായം ഉയര്‍ത്തുമ്പോള്‍ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി വിവാഹനിയമങ്ങള്‍ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തില്‍ ഇത് എഴുതിച്ചേര്‍ക്കും. ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യല്‍ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ ഷിപ്പ് ആക്ട് – 1956, ഫോറിന്‍ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.ബില്ല് ലോകസഭയും രാജ്യസഭയും കഴിഞ്ഞ് രാഷ്ട്രപതി ഒപ്പിട്ടാലും നിയമം നടപ്പാക്കാന്‍ രണ്ട് വര്‍ഷം സാവകാശമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഈ സമയം ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കാമെന്നാണ് വാദം. അങ്ങേയറ്റം സ്ത്രീവിരദ്ധമാണ് കേന്ദ്രത്തിന്റെ പുതിയ നിയമമെന്നാണ് സിപിഐ നേതാവ് ആനി രാജയുടെ പ്രതികരണം. പെണ്‍കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് നീക്കം, പെണ്‍കുട്ടികളെ ശാക്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ അത് മനസിലാക്കാമായിരുന്നു. 21 വയസായാല്‍ ഉടന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കണമെന്ന് പറയുന്നത് പോലെയാണ് ഇത്. കൂടുതല്‍ ബോധവല്‍ക്കരണവും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് വേണ്ടതെന്ന് നേരത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ നിലപാടെടുത്തിരുന്നു.